കൊല്ലം: മനോനില തെറ്റിയും ലഹരിക്ക് അടിമപ്പെട്ടും തന്റെ മുന്നിലെത്തുന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കൃഷിയെ ആയുധമാക്കുകയാണ് ചടയമംഗലം ഹരിഃശ്രീ ഹോസ്പിറ്റൽ ആൻഡ് ഡീ അഡിക്ഷൻ സെന്ററിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. സജീവ്.
തളിരും പൂക്കളും കായ്കളും കാണുമ്പോൾ മനസ്സിനുണ്ടാകുന്ന കുളിർമ. അത് മനസ്സിന്റെ ചികിത്സയ്ക്ക് ഫലപ്രദമായ മാർഗമാണെന്ന് ഡോ. വി. സജീവ് തെളിയിക്കുന്നു.
ചടയമംഗലം ജംഗ്ഷനിലാണ് ഹരിഃശ്രീ ഹോസ്പിറ്റൽ ആൻഡ് ഡീ അഡിക്ഷൻ സെന്റർ. ആശുപത്രിയോട് ചേർന്നാണ് ഡോക്ടറുടെ വീട്. ജോലിക്കിടയിലെ ഇടവേളകളിൽ ഡോ. സജീവും ഭാര്യ ജയ സജീവും നേരമ്പോക്കിനായാണ് വീട്ടുപറമ്പിൽ കൃഷി തുടങ്ങിയത്. ആശുപത്രിയിൽ തങ്ങി ചികിത്സ നടത്തുന്നവരെ ഡോക്ടർ രാവിലെയും വൈകിട്ടും തന്റെ പച്ചക്കറി തോട്ടത്തിലേക്ക് അല്പനേരത്തേക്ക് അയയ്ക്കുമായിരുന്നു. തിരിച്ചുവരുമ്പോൾ അവരുടെ മുഖത്തെ തെളിച്ചമാണ് പുതിയ പരീക്ഷണത്തിന് വഴിയൊരുക്കിയത്. അങ്ങനെ ആറ് മാസം മുമ്പ് കൃഷി വകുപ്പിന്റെ മഴ മറ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി കൂടുതൽ വിപുലപ്പെടുത്തി. ഇപ്പോൾ നൂറ് മേനി വിളവാണ്. വീട്ടാവശ്യം കഴിഞ്ഞുള്ളവ പുറത്ത് വിൽക്കും. കുക്കുമ്പർ, തക്കാളി, ചീര, വെണ്ടയ്ക്ക തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇന്നലെ 25 കിലോ കുക്കുമ്പർ പുറത്ത് വിറ്റു. കിലോയ്ക്ക് ഏഴുപത് രൂപ വീതം കിട്ടി. കൃഷി പ്രത്യേകം ടെൻഡുകൾക്കുള്ളിൽ ആയതിനാൽ കീടങ്ങളുടെ ശല്യവുമില്ല.
എല്ലാവരും കൃഷി ചെയ്യണം
ഡോ. സജീവിന് മുന്നിൽ എത്തുന്നവരിൽ 90 ശതമാനവും ലഹരിക്ക് അടിമപ്പെട്ട് മനോനില തെറ്റിയവരാണ്. ഇക്കൂട്ടത്തിലെ യുവാക്കളെ തകർത്തത് കഞ്ചാവും എം.ഡി.എം.എയും അടക്കമുള്ള ലഹരി വസ്തുക്കളാണ്. മുതിർന്നവർ മദ്യത്തിനും പുകവലിക്കും അടിമപ്പെട്ടവർ. ഹരിഃശ്രീ ഹോസ്പിറ്റലിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുന്നവരോട് ഡോ. സജീവ് ഒരുകാര്യം നിർബന്ധപൂർവം പറയും. വീട്ടിൽ പോയി കൃഷി ചെയ്യണം. മനസ്സിൽ തളിരുകളെയും പൂക്കളെയും കുറിച്ചുള്ള സ്വപ്നങ്ങളും ചിന്തകളും നിറയണം. അതോടെ ലഹരി അടക്കമുള്ള ജീവിതവും മനസ്സും തകർക്കുന്ന ചിന്തകൾ വഴിമാറും. മക്കളും സൈക്യാട്രിസ്റ്റുമാരുമായ ഡോ. അമൃതാഭും ഡോ. അമിതാഭും ഡോ. ശ്രീപ്രിയയും ചികിത്സയിലും കൃഷിയിലും ഒപ്പമുണ്ട്.
ചടയമംഗലം കൃഷി ഭവന്റെ സഹകരണത്തോടെ കൃഷി കൂടുതൽ വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ്.
ഡോ. സജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |