കോട്ടയം. ട്രെയിനിനും കെ.എസ്.ആർ.ടി.സി ബസിനും ടിക്കറ്റില്ല. മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തിട്ടും ക്രിസ്മസിന് നാട്ടിൽ വരണമെങ്കിൽ സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് തലവച്ച് കൊടുക്കേണ്ട ഗതികേടിലാണ് അന്യസംസ്ഥാനത്തെ ജീവനക്കാരായ മലയാളികൾ. വർഷങ്ങളായി ഉത്സവകാലത്ത് മലയാളികളെ പിഴിയുന്ന സംഘമാണ് ഇത്തവണയും രംഗത്തെത്തിയിരിക്കുന്നത്.
ബംഗളൂരു, മംഗലാപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് യാത്രക്കാരെ പിഴിയുന്നത്. കോട്ടയം-ബംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകളിൽ 1700 -2100 രൂപയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് നാലായിരം രൂപയാണ് നിരക്ക്. 23, 24,31തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്. ചെന്നൈ, മംഗലാപുരം റൂട്ടുകളിലും ഇതേ രീതിയിലാണ് ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ 836 രൂപയ്ക്കു വരെ യാത്ര ചെയ്യാം. ക്രിസ്മസ് സീസണിൽ ഇതു 939 മുതൽ 1370 രൂപ വരെയാകും. നിലവിൽ കോട്ടയത്തു നിന്ന് മൂന്നു ബംഗളൂരു സർവീസുകൾ നടത്തുമ്പോൾ, ക്രിസ്മസ് ദിവസങ്ങളിൽ ഇത് അഞ്ചു വരെയാകും.
ടിക്കറ്റ് കിട്ടാനില്ല.
ജില്ലയിൽ ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിൽ അധികവും ഐ.ടി.ജീവനക്കാരാണ്. 23നാണ് ഇവർക്ക് അവധി തുടങ്ങുന്നത്. മൂന്ന് മാസം മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പോലും ഇതുവരെ ട്രെയിനിൽ കൺഫേം ആയിട്ടില്ല. ബസിന്റെ അവസ്ഥയും ഇതുതന്നെയാണ്. വിമാന ടിക്കറ്റും സീസണിൽ പതിനായിരത്തിന് മുകളിലാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്ക് തലവച്ചു കൊടുക്കാതെ വഴിയില്ല. സ്വന്തം കാറുള്ളവർ സുഹൃത്തുക്കളുമായി പെട്രോൾ ചെലവ് ഷെയറിട്ട് നാട്ടിൽ എത്തുന്നതിനെപ്പറ്റിയും ആലോചിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |