സംഗീതവിരുന്നൊരുക്കി ഡോ.എൽ. സുബ്രഹ്മണ്യവും സംഘവും
തിരുവനന്തപുരം: ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ശുദ്ധ സംഗീതത്തിന്റെ പരകോടിയിൽ ആസ്വാദകർ ലയിച്ചു. വയലിൻ തന്ത്രികളിൽ വിസ്‌മയം തീർക്കുന്ന സംഗീതജ്ഞൻ ഡോ.എൽ. സുബ്രഹ്മണ്യം, ഭാര്യയും ഗായികയുമായ കവിത കൃഷ്ണമൂർത്തി, മകൻ അംബി സുബ്രഹ്മണ്യം തുടങ്ങിയവർ ടാഗോർ തിയേറ്ററിലൊരുക്കിയ സംഗീത സന്ധ്യ മനസുനിറഞ്ഞ് ആസ്വദിച്ചു.
ഡോ.എൽ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ലക്ഷ്മീ നാരായണ മ്യൂസിക് ഫൗണ്ടേഷനും സ്വരലയയും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ മ്യൂസിക് ഫെസ്റ്റിവൽ കാണികൾക്ക് നവ്യാനുഭവമായി. സ്വരലയയുടെ മുദ്രാഗാനമായ സ്വരം സ്വരലയം എന്ന ഗാനത്തോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. അംബി സുബ്രഹ്മണ്യത്തിന്റെ 'മേക്ക് ഇറ്റ് കൗണ്ട് ' എന്ന വയലിൻ പ്രകടനത്തിന് കാണികളുടെ നിറഞ്ഞ കൈയടി. ട്യൂബ എന്ന സംഗീത ഉപകരണം വായിച്ചും ചുവടുകൾ വച്ചും ഓസ്റ്റീൻ ബാഡ്സ്വിക്ക് എന്ന നോർവീജിയൻ സംഗീതജ്ഞനും താരമായി.
ലത മങ്കേഷ്‌കറിന്റെ സത്യം ശിവം സുന്ദരം എന്ന ഗാനം കവിത കൃഷ്ണമൂർത്തി ആലപിച്ചു. ഫ്രിജോ ഫ്രാൻസിസ്, ആൽവിൻ ഫെർണാണ്ടസ്, രാജു കുൽക്കർണി, വി.വി. രമണമൂർത്തി തുടങ്ങിയ കലാകാരന്മാരും വേദിയിലെത്തി. പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.എം.വി. പിള്ള, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ, സംവിധായകൻ ടി.കെ. രാജീവ് കുമാർ, ജി.ശങ്കർ, സ്വരലയ ചെയർമാൻ ജി. രാജ്‌മോഹൻ, ജനറൽ സെക്രട്ടറി ഇ.എം. നജീബ്, ചീഫ് കോ ഓർഡിനേറ്റർ ആർ.എസ്. ബാബു തുടങ്ങിയവർ പങ്കെടുത്തു.
സംഗീതത്തിന്റെ മഞ്ഞ് തുള്ളികൾ
തീർത്ത് നോർവീജിയക്കാരൻ
മഞ്ഞ് തുള്ളി എന്ന് മലയാളത്തിൽ അർത്ഥം വരുന്ന ഫ്നഗ് എന്ന ഗാനവുമായാണ് നോർവീജിയൻ സംഗീതജ്ഞനായ ഓസ്റ്റീൻ ബാഡ്സ്വി രണ്ടാം തവണ കേരളത്തിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീത പ്രേമികൾ കേരളത്തിലാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് കേരളത്തിലെ ഭക്ഷണവും പച്ചപ്പും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |