ആലപ്പുഴ: കൊവിഡിനെ തുടർന്ന് നിലച്ചുപോയ ചിറപ്പിന്റെ ഉയിർത്തെഴുന്നേൽപ്പ് മുല്ലയ്ക്കൽ തെരുവിനെ പതിനായിരങ്ങളുടെ സംഗമവേദിയാക്കുന്നു. മുല്ലയ്ക്കൽ-കിടങ്ങാംപറമ്പ് റോഡിന്റെ ഇരുവശങ്ങളിലും വിസ്മയക്കാഴ്ചകൾ ഒരുക്കി ചിറപ്പ് ഉത്സവം പൊടിപൊടിക്കവേ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജനം ഒഴുകിയെത്തുകയാണ് ഇവിടേക്ക്.
നഗരത്തിൽ വിസ്മയക്കാഴ്ച കാണാനെത്തുന്നവർ നാടൻ മധുര വിഭവങ്ങളോടൊപ്പം കരിമ്പും കരിമ്പിൻജൂസും കഴിച്ചാണ് മടങ്ങുന്നത്. മുൻകാലങ്ങളിൽ നാടൻ കരിമ്പാണ് ചിറപ്പിൽ സുലഭമായി ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവയാണ് മുല്ലയ്ക്കൽ തെരുവിൽ എത്തിയത്. മറയൂർ, സേലം, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ള കരിമ്പാണ് തെരുവോരത്ത് നിറഞ്ഞുനിൽക്കുന്നത്. മുൻ വർഷങ്ങളിൽ 50 രൂപയ്ക്ക് ലഭിച്ചിരുന്ന കരിമ്പിന് ഇത്തവണ 80 മുതൽ 100 രൂപവരെയാണ്. ജൂസിന്റെ വില 15 ൽ നിന്ന് 30ൽ എത്തി. അഞ്ചടി ഉയരമുള്ള ഒരു കരിമ്പിന് 80 രൂപയാണ്. ഇവ അഞ്ച് പീസാക്കി വിലൽക്കുന്നത് 100 രൂപയ്ക്ക്. ചെറിയ കരിമ്പ് രണ്ട് മുട്ട് വീതം നീളമുള്ള അഞ്ച് പീസിന്റെ ഒരു കെട്ടിന് 50 രൂപ. ചുട്ടുപൊള്ളുന്ന വേയിലിൽ എത്തുന്നവർ ദാഹം അകറ്റാൻ കരിമ്പിൻ ജൂസ് കഴിക്കും. നാരങ്ങയും ഇഞ്ചിയും പച്ചമുളകും ചേർത്ത ജൂസ് രുചികരവുമാണ്.
മൂടിക്കെട്ടിയ അന്തരീക്ഷം ഒഴിഞ്ഞതോടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. അണമുറിയാതെ ഒഴുകിയ ജനപ്രവാഹം നഗരത്തെ അക്ഷരാത്ഥത്തിൽ നിശ്ചലമാക്കി. ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടുന്നതാണ് ആഘോഷത്തിരക്കിലെ മറ്റൊരു കാഴ്ച.
# കരിമ്പ് വില
വലിയ കരിമ്പിന്: 80-100
അഞ്ച്മുട്ട് നീളമുള്ളത്: 20
ചെറിയ കെട്ട്: 50
ജൂസ്: 30
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |