കൊല്ലം: വഴിയിൽ വലിച്ചെറിഞ്ഞ പ്ലസ്റ്റിക് കുപ്പികൾ അത്ഭുത കാഴ്ചയൊരുക്കി ക്രിസ്മസ് ട്രീയായി പുനർജ്ജനിച്ചു. കടവൂർ സെന്റ് കാസിമിർസ് ദേവാലയാങ്കണത്തിലാണ് 12000 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് 22 അടിയോളം ഉയരത്തിൽ ക്രിസ്മസ് ട്രീ ഒരുക്കിയത്.
കടവൂർ മതിലിൽ തെക്കരുവത്ത് ജോൺ ജോസഫാണ് (ജോണി കടവൂർ) ശില്പി. 16 ദിവസം കൊണ്ടാണ് ഭീമൻ നിർമ്മിതി പൂർത്തിയാക്കിയത്. ഒരു ലിറ്രറിന്റെയും 500 എം.എല്ലിന്റെയും കുപ്പികൾ വഴിവക്കുകൾ, കായൽത്തീരങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ശേഖരിച്ചത്. കുപ്പികൾക്കുള്ളിൽ ലൈറ്റുകൾ കടത്തിയ ശേഷം കോർത്തെടുത്താണ് ക്രിസ്മസ് ട്രീയാക്കിയത്. രാത്രിയിൽ പല വർണങ്ങളിൽ മിന്നുന്ന ക്രിസ്മസ് ട്രീ കാണാൻ നിരവധി പേരാണ് എത്തുന്നത്.
ക്രിസ്മസ് ട്രീയോട് ചേർന്ന് ആറടി പൊക്കത്തിലുള്ള പുൽക്കൂടിന് പുറമേ 22 അടി പൊക്കമുള്ള ക്രിസ്മസ് പപ്പയുടെ രൂപവും ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി കടവൂർ പള്ളിയിൽ ക്രിസ്മസ് കാലത്ത് ജോൺ ജോസഫ് ക്രിസ്മസ് പപ്പയുടെ രൂപം ഒരുക്കാറുണ്ടായിരുന്നു. ഇത്തവണ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരായ ആശയ പ്രചരണം എന്ന നിലയിൽ ക്രിസ്മസ് ട്രീ കൂടി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏകദേശം ഒരുലക്ഷം രൂപയാണ് ചെലവ്. സഹായികളായി ആറുപേർ ഒപ്പമുണ്ടായിരുന്നു. വരുന്ന ഈസ്റ്ററിന് ഉയിർത്തെഴുന്നേൽപ്പിന്റെ ഭീമൻ ശിൽപ്പമുണ്ടാക്കാൻ പദ്ധതിയുള്ളതായും ജോണി പറഞ്ഞു. മുമ്പ് അദ്ധ്യാപകനായിരുന്ന ജോണി ഇപ്പോൾ ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ഡെക്കറേഷൻ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |