കൊല്ലം: തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകൾ സംയോജിപ്പിച്ച് തദ്ദേശ സ്വയഭരണ പൊതുസർവീസ് രൂപവത്കരിച്ചതിലെ അപാകതകൾക്കെതിരെ ജീവനക്കാർ.
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനിയറിംഗ്, നഗര – ഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ ഏകീകരിച്ചാണ് പൊതുസർവീസ് രൂപവത്കരിച്ചത്. ഇതിലെ വിശേഷാൽ ചട്ടങ്ങൾ ചോദ്യം ചെയ്ത് ഗ്രാമ വികസന വകുപ്പിലെയും പഞ്ചായത്തിലെയും ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് കാര്യങ്ങൾ കുഴഞ്ഞത്.
ജില്ലാ ജോ. ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകളെ ചൊല്ലിയാണ് പ്രധാന തർക്കം. ഗ്രാമവികസന- പഞ്ചായത്ത് - നഗരകാര്യ വകുപ്പുകളിലെ ഡെപ്യൂട്ടി, അസി. ഡയറക്ടർ തസ്തികകളിലെ ശമ്പള സ്കെയിൽ ഏകീകരിച്ചതും ട്രിബ്യൂണലിൽ ചോദ്യം ചെയ്തിട്ടുണ്ട്. എക്സ് കേഡർ തസ്തികകളായ ശുചിത്വ മിഷൻ ഡയറക്ടർ, തൊഴിലുറപ്പിലെ ജെ.പി.സി എന്നിവയിലേക്കുള്ള നിയമനവും തർക്ക വിഷയമാണ്.
പഞ്ചായത്തുകൾ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ ഗ്രാമ വികസന, പഞ്ചായത്ത് വകുപ്പുകൾ തമ്മിൽ തർക്കം ഉയർന്നിരുന്നു. മേൽനോട്ട ചുമതലയായ ജെ.പി.സി തസ്തികകൾ ഗ്രാമ വികസന വകുപ്പിന് നൽകിയതായിരുന്നു കാരണം.
നഗര പ്രദേശങ്ങളിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ തുടക്കത്തിൽ മേൽനോട്ട ചുമതല ഗ്രാമവികസന വകുപ്പിനായിരുന്നു. പിന്നീട് പൂർണമായും നഗരകാര്യ വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്തുകൾ നേരിട്ട് ചുമതല വഹിക്കുന്ന മാലിന്യ നിവാരണ പദ്ധതിയിലും ഗ്രാമവികസന വകുപ്പുകാർ കടന്നുകയറിയതായി പഞ്ചായത്ത് ജീവനക്കാർ ആക്ഷേപം ഉയർത്തിയിട്ടുണ്ട്. ശുചിത്വ മിഷൻ രൂപീകരിച്ചപ്പോഴാണിത്. തൊഴിലുറപ്പിലും ശുചിത്വ മിഷനിലും നിർവഹണ ചുമതല പഞ്ചായത്തിനായിട്ടും മേൽനോട്ട തസ്തികകൾ ഗ്രാമവികസന വകുപ്പിന് നൽകിയതിലൂടെ തങ്ങൾക്ക് അർഹതപ്പെട്ട പ്രമോഷൻ സാദ്ധ്യതകൾ പോലും നിഷേധിക്കപ്പെട്ടത് പഞ്ചായത്ത് ജീവനക്കാരുടെ സംഘടനകളിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. ഇതെല്ലാമാണ് ഇരുകൂട്ടരുടെയും അതൃപ്തിയായി പുറത്തുവന്നിരിക്കുന്നത്. എന്തായാലും പൊതുസർവീസ് ചട്ടങ്ങൾ നിലവിൽ വന്നതോടെ ഇരുവകുപ്പുകൾ തമ്മിലുള്ള പിടലപ്പിണക്കവും കിടമത്സരവും രൂക്ഷമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |