കോട്ടയം. സമരപരമ്പരകളാൽ സംഭവബഹുലമായിരുന്നു 2022ൽ കോട്ടയത്തെ രാഷ്ട്രീയം. കെ.റെയിൽ വിരുദ്ധ സമരം തുടക്കമായിരുന്നെങ്കിൽ ബഫർസോൺ വിരുദ്ധ സമരമാണ് ഒടുക്കം. കേരളാകോൺഗ്രസിൽ പിളർപ്പുണ്ടാകാത്ത വർഷമെന്ന പ്രത്യേകത മാത്രമല്ല, കേരളാകോൺഗ്രസ് എം ഭാരവാഹികളുടെ എണ്ണം കുറച്ച് കേഡർപാർട്ടിയിലേക്ക് ചുവട് വെയ്ക്കുകയും ചെയ്തു.
അതിവേഗ റെയിൽ പാതയ്ക്കുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായി സർക്കാരിട്ട മഞ്ഞക്കല്ലുകൾ പിഴുതുമാറ്റിയുള്ള സമരം ഏറെശക്തമായത് കോട്ടയത്തായിരുന്നു. മാടപ്പള്ളിയിൽ കല്ലിടീലിനെ എതിർത്ത റോസിലിൻ ഫിലിപ്പ് എന്ന വീട്ടമ്മയെ പൊലീസ് വിലിച്ചിഴച്ച കാഴ്ചകണ്ട് പിഞ്ചു മകൾ ഓടിയെത്തി അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞത് വാർത്തയായതോടെയാണ് കെ റെയിൽവിരുദ്ധസമരം കേരളമാകെ ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്രസർക്കാർ അനുമതി ലഭിക്കാതെ വന്നതോടെ ഫണ്ടില്ലാതെ അതിവേഗ പാത സംസ്ഥാന സർക്കാർ മരവിപ്പിച്ചു നിറുർത്തുമ്പോഴും 251 ദിവസം പിന്നിട്ട സമരം നാട്ടുകാർ തുടരുകയാണ് . സമരവുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ജനങ്ങൾക്കെതിരെ എടുത്ത കേസുകൾ കോടതിയിലാണ്.
ജില്ലയിൽ ബഫർസോൺ മേഖലയായി എരുമേലി, പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലെ 12 വാർഡുകളെ കണ്ടെത്തിയതോടെയുള്ള ജനകീയ സമരം ശക്തമായി തുടരുകയാണ്. ഉപഗ്രഹസർവ്വേയിലും തെളിവെടുപ്പിലുമൊന്നും ജനങ്ങൾക്ക് വിശ്വാസം പോര. ഇടതു മുന്നണി പ്രതിരോധത്തിലായ സമരം യു.ഡി.എഫ് ഏറ്റെടുത്തു കത്തിക്കുമ്പോൾ ഇടതു മുന്നണി ഘടകകക്ഷിയായ കേരളാകോൺഗ്രസ് എമ്മിനും മറ്റും ബഫർസോൺ വിഷയത്തിൽ സർക്കാർ നിലപാട് തള്ളി ന്യൂട്രൽ കളി നടത്തേണ്ട ഗതികേടിലാണ് .
ജില്ലയിൽ കോൺഗ്രസിനെ പിടിച്ചുലച്ച സംഭവങ്ങളാണ് വിമതനേതാവെന്ന് വിശേഷിപ്പിക്കാവുന്ന ശശി തരൂരിന് യൂത്ത് കോൺഗ്രസ് നൽകിയ സ്വീകരണവും വർഷാവസാനം ബഫർസോൺ സമരത്തിന് ഇറക്കിയ പോസ്റ്ററിൽ ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദവും കൈയ്യാങ്കളിയും. ഈരാറ്റുപേട്ടയിൽ യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റുകുര്യൻ ജോയിയുടെ നേതൃത്വത്തിൽ നടത്തിയ മഹാസംഗമത്തിന് എത്തിയ ശശിതരൂരിന്റെ പ്രചാരണാർത്ഥം ഇറക്കിയ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , നാട്ടകം സുരേഷ് എന്നിവരുടെ ചിത്രം ഒഴിവാക്കിയുള്ള പോസ്റ്റർ ആദ്യം പുറത്തിറങ്ങിയതിനെ ചൊല്ലിയുള്ള വിവാദം ഇവരടെ ചിത്രത്തോടു കൂടിയ പോസ്റ്റർ രണ്ടാമത് ഇറക്കിയിട്ടും കെട്ടടങ്ങിയില്ല. തിരുവഞ്ചൂർ, നാട്ടകം സുരേഷ് തടങ്ങിയവർ ശശിതരൂർ പരിപാടി ബഹിഷ്ക്കരിച്ചാണ് പ്രതിഷേധം അറിയിച്ചത്. രമേശ് ചെന്നിത്തല ഉദ്ഘാടകനായ ബഫർസോൺ സമരത്തിലെ പോസ്റ്ററിൽ നിന്ന് ഉമ്മൻചാണ്ടിയെ ഒഴിവാക്കിയത് മറ്റൊരു വിവാദമായി. ഇതേ ചൊല്ലിയുള്ള ഫേസ് ബുക്ക് പോസ്റ്റിടീൽ യുദ്ധം മൂത്ത് യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി മനുകുമാറിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിൻ മർദ്ദിക്കുന്നിടം വരെയെത്തി. ഇരുവർക്കും മർദ്ദനമേറ്റതായി പരസ്പരം ആരോപണം ഉയരുന്നതിനിടയിൽ രോഗബാധിതനായ ഉമ്മൻചാണ്ടിയെ എ വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾ മനപൂർവ്വം തഴയുകയാണെന്ന തരത്തിലുള്ള ചർച്ചയിൽ എത്തി നിൽക്കുകയാണ്.
സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രിയായിരുന്ന വി.എൻ.വാസവന് സാംസ്കാരിക വകുപ്പിന്റെ അധിക ചുമതല കൂടി ലഭിച്ചത് ജില്ലക്കുള്ള നേട്ടവും അർഹതക്കുള്ള അംഗീകാരവുമായി. അഡ്വ.വി.ബി .ബിനു മത്സരത്തിലൂടെ സി.പി.ഐ ജില്ലാ സെക്രട്ടറിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , പാലാ നഗരസഭാ ചെയർമാൻ സ്ഥാനങ്ങൾ കേരളാകോൺഗ്രസ് എം പ്രതിനിധികൾ രാജിവെക്കാൻ തിരുമാനിച്ചതോടെ ഇനി സി.പി.എം പ്രതിനിധികൾ ഈ സ്ഥാനങ്ങളിലേക്ക് എത്തുകയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |