SignIn
Kerala Kaumudi Online
Thursday, 19 September 2024 12.55 AM IST

വർക്കലയിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊന്നു, ആറ്റുകാലിൽ യുവാവിന്റെ പാദം വെട്ടിമാറ്റി, പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി കൂട്ടമാനഭംഗത്തിനിര

Increase Font Size Decrease Font Size Print Page
sangeetha

തിരുവനന്തപുരം: പ്രണയ പരാജയത്തെത്തുടർന്ന് ആൾമാറാട്ടം നടത്തി വർക്കലയിൽ കാമുകൻ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും ആറ്റുകാലിൽ യുവാവിന്റെ വലതുപാദം അയൽവാസികളായ സഹോദരങ്ങൾ വെട്ടിമാറ്റിയതും തലസ്ഥാനത്തെ ഞെട്ടിച്ചപ്പോൾ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 19 വയസുള്ള ഭിന്നശേഷിക്കാരിയെ പരപ്പനങ്ങാടിയിൽ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം സമൂഹ മന:സാക്ഷിയെ പിടിച്ചുലച്ചു.

കിളിമാനൂർ രാലൂർക്കാവ് ശ്രീശങ്കര കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനി വർക്കല വടശേരിക്കോണം കുളക്കോട്ട് പൊയ്ക സംഗീത നിവാസിൽ സജീവ് -ശാലിനി ദമ്പതികളുടെ മകൾ സംഗീതയെയാണ് (18) കാമുകൻ അരുംകൊല ചെയ്തത്. കാമുകൻ പള്ളിക്കൽ പ്ലാച്ചിവിള കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെ (20) അറസ്റ്റ് ചെയ്തു. കാപ്പ ലിസ്റ്റിൽപെട്ട ആറ്റുകാൽ പാടശേരി പണയിൽ വീട്ടിൽ വാവാച്ചി ശരത് എന്ന ശരത്തിന്റെ (29) പാദമാണ് വെട്ടിമാറ്റിയത്. പ്രതികൾ ഒളിവിലാണ്. ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

ആൾമാറാട്ടം നടത്തി ചാറ്റിംഗ്,

ജീവനെടുത്ത് പ്രതികാരം

ഇന്നലെ പുലർച്ച 1.30ന് വീടിന് സമീപത്താണ് വർക്കല വടശേരിക്കോണത്ത് സംഗീത കൊലചെയ്യപ്പെട്ടത്. ഏതാനും മാസം മുമ്പാണ് ടാപ്പിംഗ് തൊഴിലാളിയായ ഗോപു സംഗീതയുമായി പ്രണയത്തിലായത്. ഇതറിഞ്ഞ സംഗീതയുടെ വീട്ടുകാർ ഗോപുവിന്റെ വീട്ടിലെത്തി ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. പിന്മാറാൻ കൂട്ടാക്കാതിരുന്ന ഗോപു പുതിയ സിം കാർഡ് എടുത്ത് അഖിൽ എന്നപേരിൽ സംഗീതയുമായി മൊബൈൽ വഴി പരിചയപ്പെട്ടു. ഗോപുവാണ് അഖിൽ എന്നപേരിൽ വിളിക്കുന്നതെന്ന് സംഗീതയ്ക്ക് അറിയില്ലായിരുന്നു.

ചൊവ്വാഴ്ച അർദ്ധരാത്രി വരെ ഗോപു അഖിലെന്ന പേരിൽ സംഗീതയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തു. തുടർന്ന് സംഗീതയെ കാണാൻ വീട്ടിലേക്ക് വരുന്നതായി അറിയിച്ച് ഒരു മണി കഴിഞ്ഞതോടെ എത്തി. സഹോദരിക്കൊപ്പം മുറിയിൽ കിടക്കുകയായിരുന്ന സംഗീത അഖിൽ തന്നെ കാണാൻ വന്നിട്ടുണ്ടെന്ന് സഹോദരിയോട് പറഞ്ഞ് മാതാപിതാക്കൾ കാണാതെ പുറത്തിറങ്ങി.

എന്നാൽ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയത് ഗോപുവാണെന്ന് മനസിലാക്കി തിരിഞ്ഞോടാൻ ശ്രമിച്ചു. അതിനിടെ ഗോപു കൈവശം കരുതിയിരുന്ന കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് സംഗീത വീട്ടിലെത്തി കതകിൽ തട്ടി. മാതാപിതാക്കൾ പുറത്തിറങ്ങിയപ്പോഴേക്കും നിലത്തുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഗീത മറ്രൊരാളെ പ്രണയിക്കുമോ എന്നറിയാനാണ് ആൾമാറാട്ടം നടത്തിയതെന്നും ആ പകയാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഇയാളെ റിമാൻഡ് ചെയ്തു.

ഓട്ടോ കത്തിച്ചതിന്റെ പ്രതികാരം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആറ്റുകാലിന് സമീപം വെട്ടേറ്റ ശരത്. അയൽവാസിയായ ശിവനുമായുള്ള വിരോധത്തിൽ ഇന്നലെ പുലർച്ചെ 5.30ന് പാടശേരി ജംഗ്ഷന് സമീപം പാർക്ക് ചെയ്ത ഇയാളുടെ ഓട്ടോറിക്ഷ ശരത് തകർത്തിരുന്നു. തുടർന്നാണ് ശിവനും സഹോദരൻ ബിജുവും ചേർന്ന് രാവിലെ ഒൻപതോടെ ശരതിനെ ആക്രമിച്ചത്. വലതുപാദത്തിനും വലതുതോളിനും വെട്ടേറ്റു. പാദം വേർപ്പെട്ടു. മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.