കൊച്ചി : എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യ രമ്യയെ കൊലപ്പെടുത്തിയതെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും സജീവൻ വെളിപ്പെടുത്തി.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സജീവനുമായി പൊലീസ് തെളിവെടുപ്പിന് വീട്ടിലെത്തിയത്. വീടിന്റെ ടെറസിൽ വച്ച് രമ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവൻ പൊലീസിന് കാണിച്ചുകൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി, കൊലപാതകത്തിന് ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു,
2021 ആഗസ്റ്റ് 16ന് രമ്യയുമായി വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാതായ പരാതിയിൽ സജീവനെ സംശയിക്കാൻ ആദ്യം കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രമ്യ കാമുകന്റെ കൂടെ പോയി എന്ന കഥ മെനഞ്ഞ് മക്കളെയടക്കം വിശ്വസിപ്പിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് സജീവൻ കുറ്റം സമ്മതിച്ചത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിന് ശേഷം സ്ത്രീകളെ കാണാതായ കേസുകളിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |