ആലത്തൂർ: സാധാരണക്കാരന്റെ സങ്കടം മാറ്റാനും കണ്ണീരൊപ്പാനും ഹൃദയത്തോട് ചേർക്കാനുമുള്ള കഠിനമായ പ്രയത്നമാണ് രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാവശ്ശേരിയിൽ കെ.പി.സി.സി ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.വി.തോമസിന് നൽകിയ ക്യാബിനറ്റ് പദവി പാഴ്ച്ചെലവാണ്. സംസ്ഥാനത്ത് 14,000 ഗുണ്ടകളുണ്ടെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ അപമാനകരമാണ്. ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ഏത് കേസെടുത്താലും അതിലെല്ലാം സി.പി.എമ്മുകാരുണ്ടാകും. സി.പി.എമ്മിനെ ബാധിച്ച ജീർണ്ണതയുടെ ലക്ഷണമാണിതെന്നും വി.ഡി.സതീശൻ പറഞ്ഞു.
കഴനി സഹ.ബാങ്ക് പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന കാവശ്ശേരി കെ.ബാലകൃഷ്ണൻ നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നിർമ്മിച്ച കെ.പി.സി.സി ഭവനത്തിന്റെ താക്കോൽ മുൻ എം.പി വി.എസ്.വിജയരാഘവൻ വാഴക്കച്ചിറയിലെ തങ്കമണിക്ക് കൈമാറി. എൻ.രവി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, രമ്യ ഹരിദാസ് എം.പി എന്നിവർ മുഖ്യാതിധികളായി. ബാലകൃഷ്ണൻ നായരുടെ മകൻ കെ.ബി.സുഗതൻ, ചിങ്ങന്നൂർ മനോജ്, സി.മാധവൻകുട്ടി, വി.വിജയമോഹൻ, ഉഷാദേവീ സതീശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |