കോഴിക്കോട്: കോഴിക്കോടിന്റെ കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഗുണം അരനൂറ്റാണ്ടിനിപ്പുറവും ഉറപ്പിക്കാൻ കൈയും മെയ്യും മറന്നിറങ്ങുകയാണ് കേരള കർഷക സംഘം. പദ്ധതിയുടെ ഭാഗമായ 75 കിലോമീറ്ററിന്റെ രണ്ട് പ്രധാന കനാലുകളും 300 കിലോമീറ്റർ ഉപകനാലുകളും റിപ്പബ്ലിക് ദിനത്തിൽ അരലക്ഷം പേർ ചേർന്ന് ശുചീകരിക്കുകയും അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കം ചെയ്യുകയുമാണ്. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് കനാൽ ശുചീകരണം.
36,000 ഏക്കറിലാണ് ജലസേചനം ഒരുക്കുന്നത്. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ കനാലുകളും ഉപകനാലുകളും അക്വഡക്റ്റുകളും നവീകരിക്കുന്നതിന്റെ മുന്നോടിയായി കുറ്റ്യാടി കനാലിനെ പൂർണ നിലയിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. മലബാറിലെ പ്രധാന ജലസേചന പദ്ധതിയായ കുറ്റ്യാടി കനാൽ വീണ്ടെടുക്കുന്നത് കാർഷിക മേഖലയ്ക്ക് പുത്തനുണർവേകും. 1957ലെ ഇ.എം.എസ് സർക്കാർ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കിയാണ് കക്കയം, കുറ്റ്യാടി ജലസേചന പദ്ധതികൾ രൂപപ്പെട്ടത്. 1963ൽ പ്രവൃത്തി ആരംഭിച്ച ജലസേചനപദ്ധതിയുടെ ഒന്നാംഘട്ടം 1973ൽ കമ്മിഷൻ ചെയ്തു. 1993ൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. വടകര, കൊയിലാണ്ടി താലൂക്കുകളും കോഴിക്കോട് താലൂക്കിലെ ഏതാനും പഞ്ചായത്തുകളുമാണ് പദ്ധതിയുടെ ഭാഗമായുള്ളത്.
കർഷകസംഘം, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ, എസ്.എഫ്.ഐ, കെ.എസ്.ടി.എ തുടങ്ങിയ സംഘടനകൾ ജനകീയ ശുചീകരണത്തിൽ പങ്കളികളാകും.അഴിയൂർ മുതൽ കണ്ണാടിക്കൽ നീളുന്നതാണ് കുറ്റ്യാടി പദ്ധതി.
ശുചീകരണം ഉദ്ഘാടനം ജലസേചന മന്ത്രി
കായണ്ണയിൽ രാവിലെ എട്ടിന് മന്ത്രി റോഷി അഗസ്റ്റിൻ പ്രവൃത്തി ഉദ്ഘാടനം ചെയ്യുമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി ജോർജ്.എം തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വത്സൻ പനോളി, പി. മോഹനൻ, ടി .പി രാമകൃഷ്ണൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. എ.ഐ.കെ.എസ് അഖിലേന്ത്യാ കമ്മിറ്റിയംഗം പി.വിശ്വൻ, ജില്ലാ പ്രസിഡന്റ് എം. മെഹബൂബ്, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പുഷ്പജ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി. സി. ഷൈജു, കെ. ഷിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |