പാറ്റ്ന: ഇടിയേറ്റ് തെറിച്ചുവീണ് കാറിന്റെ ബോണറ്റിൽ കുടുങ്ങിയ വൃദ്ധനെ വലിച്ചിഴച്ചത് എട്ടുകിലോമീറ്റർ. ആൾക്കാർ പിന്തുടരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ പിടിവിട്ട് റോഡിൽവീണ അയാൾ തൽക്ഷണം മരിക്കുകയും ചെയ്തു. ബീഹാറിൽ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ദേശീയപാത 27ലാണ് കൊടുംക്രൂരത അരങ്ങേറിയത്. ജില്ലയിലെ കോട്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബംഗ്ര ഗ്രാമവാസിയായ 70 കാരനായ ശങ്കർ ചൗധറാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
ശങ്കർ സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അമിതവേഗത്തിൽ എത്തിയ കാർ അയാളെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ശക്തിയിൽ ഉയർന്നുപൊങ്ങിയ ശങ്കർ കാറിന്റെ ബോണറ്റിൽ വീണു. വൈപ്പറിൽ പിടിച്ച് തൂങ്ങിക്കിടന്ന ശങ്കർ കാർ നിറുത്താൻ ആവശ്യപ്പെട്ട് നിലവിളിച്ചെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല. അയാൾ വേഗത ഒട്ടും കുറച്ചില്ല. എന്നാൽ ആൾക്കാർ വാഹനത്തെ പിന്തുടരുന്നു എന്ന് കണ്ടതോടെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും ശങ്കർ തലയിടിച്ച് താഴെവീണ് തൽക്ഷണം മരിക്കുകയുമായിരുന്നു. കാർ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഡ്രൈവറും കാറിലുണ്ടായിരുന്നവരും രക്ഷപ്പെട്ടു. ഇവർക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. പൊലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |