മണ്ണാർക്കാട്: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം. നേരത്തെ ആലോചിച്ചിരുന്ന വൺവേ സമ്പ്രദായം ഒഴിവാക്കി മറ്റുള്ള പരിഷ്കരണ നടപടികൾ ഉടൻ നടപ്പിലാക്കും.
കോടതിപ്പടിയിലെ സീബ്രാ ലൈൻ ഉടൻ മാറ്റി സ്ഥാപിക്കും. നഗരത്തിൽ ദീർഘനേരം നിറുത്തിയിട്ട് പോകുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പാർക്കിംഗിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തും. ഒരേ സമയം പത്തിൽ കൂടുതൽ ഓട്ടോകൾ സ്റ്റാൻഡിൽ നിറുത്താൻ അനുവദിക്കില്ല. ഓരോ സ്റ്റാൻഡിലും നിറുത്തുന്ന ഓട്ടോകളുടെ പട്ടിക ഉടൻ പൊലീസിന് സമർപ്പിക്കണം. നിശ്ചിത സ്റ്റോപ്പുകളിൽ നിന്നല്ലാതെ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അനുവദിക്കില്ല. ഇത് സംബന്ധിച്ച് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകും.
കുന്തിപ്പുഴ നിന്ന് ചങ്ങലീരി റോഡിലേക്ക് പോകേണ്ട വാഹനങ്ങളെ നമ്പിയംകുന്ന് വഴി കടത്തിവിടും. ഇത് സംബന്ധിച്ച് ബോർഡ് സ്ഥാപിക്കും. വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി എം.ഇ.എസ് സ്കൂൾ പരിസരത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് നടപടിയെടുക്കും. ഇതിനായി എം.എൽ.എ, എൻ.എച്ച് അതോറിറ്റി എന്നിവരുടെ സഹായം തേടും.
നെല്ലിപ്പുഴയിൽ നിന്ന് മുക്കണ്ണം വഴി കോങ്ങാട് റോഡിലേക്ക് ബൈപ്പാസ് നിർമ്മിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ്ബഷീർ അറിയിച്ചു. യോഗത്തിൽ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, എം.വി.ഐ അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |