SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് വിമതനീക്കം വിഷയമല്ല, മൂന്നാം ഇടതു സർക്കാരിലേയ്ക്ക് കേരളം

t-p-ramakrishnan

കോഴിക്കോട്: തദ്ദേശത്തിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഞെട്ടിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അസ്വാരസ്യങ്ങളില്ലാതെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു. മുന്നണിയെ മൂന്നാം സർക്കാരിലേക്ക് നയിക്കാൻ ഉത്തരവാദിത്വമുള്ള എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ കേരളകൗമുദിയുമായി സംസാരിക്കുന്നു.

മുന്നണി കൺവീനർ മത്സരിച്ചാൽ എൽ.ഡി.എഫിനെ ആര് നയിക്കും?

എൽ.ഡി.എഫിനെ സംബന്ധിച്ചോ സി.പി.എമ്മിനെ സംബന്ധിച്ചോ ഏതെങ്കിലും ഒരു നേതാവല്ല നയിക്കുന്നത്. പാർട്ടികളും മുന്നണിയുമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പേ ഒരുക്കങ്ങൾ തുടങ്ങിയതാണ്. അതുകൊണ്ട് എൽ.ഡി.എഫ് കൺവീനർ മത്സരിക്കുന്നതൊന്നും പാർട്ടിയുടേയോ മുന്നണിയുടേയോ വിജയത്തെ ബാധിക്കില്ല.

പേരാമ്പ്ര ഇത്തവണ സുരക്ഷിതമാണോ, തദ്ദേശം വലിയ പണിയാണ് തന്നത്?

തദ്ദേശവും നിയമസഭയും രണ്ടാണ്. പേരാമ്പ്രയിൽ ഒരു പ്രശ്‌നവുമില്ല. അവിടത്തെ ജനത്തിന് എന്നെ അറിയാം. നടന്ന വികസനങ്ങളെല്ലാം പകൽപോലെ ജനത്തിന് മുന്നിലുണ്ട്. എനിക്കൊരു പി.ആർ ഏജൻസിയുടെയും അവശ്യമില്ല. എല്ലാ വീട്ടുകാർക്കും എന്നെ അറിയാം. അതുകൊണ്ട് ആശങ്കയ്‌ക്കൊന്നും അടിസ്ഥാനമില്ല.

നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചല്ലോ?

എല്ലാകാലത്തും നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥികൾ ഇടതുപക്ഷത്തിന്റേതാണ്. ഒരു മണ്ഡലത്തിലും പ്രശ്‌നങ്ങളൊന്നുമില്ല. പുറത്തുപോകാനാഗ്രഹിക്കുന്നവർ ഉണ്ടാക്കുന്ന ചെറിയപ്രശ്‌നങ്ങൾ. സി.പി.എമ്മിൽ വ്യക്തികളല്ല, പാർട്ടിയാണ് പ്രധാനം. സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയാൽ പ്രവർത്തകരും നേതാക്കളും കൂടെയിറങ്ങും.

മൂന്നാം ഇടതുസർക്കാരെന്ന് എങ്ങനെ ഉറപ്പിക്കുന്നു?

എന്താണ് സംശയം. മാദ്ധ്യമങ്ങൾക്കുണ്ടാവാം. പക്ഷേ, ജനത്തിനില്ല. ഇവിടത്തെ ആശുപത്രികൾ, വിദ്യാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഐ.ടി വികസനം, റോഡുകൾ, ദേശീയപാത, മലയോരപാത, തുരങ്കപാത, വയനാട് പുനരധിവാസം.. എല്ലാം ജനത്തിന് മുന്നിലില്ലേ. പ്രകടനപത്രികയിൽ പറഞ്ഞതെന്തെങ്കിലും നടപ്പാക്കാതെ പോയോ.

ജി.സുധാകരനും ടി.കെ.ഗോവിന്ദനുമൊക്കെ നടത്തുന്ന വിമത നീക്കത്തെ എങ്ങനെയാണ് പ്രതിരോധിക്കുന്നത്?

സി.പി.എമ്മിൽ വിമത നീക്കങ്ങളൊന്നുമില്ല. ഇനി ആരെങ്കിലും ഉണ്ടെന്നുപറഞ്ഞാൽ അതൊട്ട് വിലയ്ക്കെടുക്കുന്നുമില്ല. ജി.സുധാകരനെ പാർട്ടി ഒരിക്കലും ചെറുതായികണ്ടിട്ടില്ല. പിന്നെ സീറ്റിന്റെ കാര്യം. ആകെയുള്ളത് 140 സീറ്റല്ലേ. എല്ലാവർക്കും സീറ്റുനൽകുക എന്നത് പ്രായോഗികമല്ലല്ലോ. സുധാകരനെപ്പോലുള്ള നേതാക്കൾ വിട്ടുപോകുമ്പോൾ പ്രയാസമുണ്ട്.

യു.ഡി.എഫിൽ കൺവീനർക്ക് സീറ്റില്ല?

അത് കോൺഗ്രസിന്റെ കാര്യം. വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്ക് സ്ഥാനാർത്ഥി നിർണയമെങ്കിലും അടിയില്ലാതെ തീർക്കാൻ കഴിഞ്ഞോ. കെ.സുധാകരൻ വേദിയിൽ കരയുന്നു. അടൂർ പ്രകാശിന്റെ കാര്യം എനിക്കറിയില്ല. ജനം പക്ഷേ, ഇതെല്ലാം കാണുന്നുണ്ട്.


എത്രസീറ്റാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്?
100കടക്കും. ജനത്തിന് സംശയമില്ല, നിങ്ങൾക്കാണ് സംശയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA