SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

 പ്രചാരണച്ചൂടിലേക്ക് മലമ്പുഴ സർക്കാർ പരിപാടികളുമായി സി.പി.എം, കുടുംബ യോഗങ്ങളുമായി ബി.ജെ.പി

nda
കഞ്ചിക്കോട് ദേശീയപാതയരുകിലെ മതിലുകളിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള ചുവരെഴുത്ത്.

കഞ്ചിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലൂടെ സി.പി.എമ്മും കുടുംബ യോഗങ്ങൾ നടത്തി ബി.ജെ.പിയും മലമ്പുഴ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ കോൺഗ്രസ് സജീവമാകുന്നതേയുള്ളു. പൊതു പരിപാടികളിലൂടെ സി.പി.എം കളം പിടിക്കുന്നത് പ്രതിരോധിക്കാനാണ് ബി.ജെ.പി നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ ചുവരെഴുത്തും കുടുംബ യോഗങ്ങളും നടക്കുകയാണ്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അനൗദ്യോഗിക പ്രചാരണങ്ങൾക്ക് തുടക്കമായത്.
എൻ.ഡി.എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നെഴുതിയ ചുമരെഴുത്തുകൾ കഞ്ചിക്കോട് വ്യവസായ മേഖലയിലുടനീളം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സ്ഥാനാർത്ഥിയുടെ പേരെഴുതാനുള്ള സ്ഥലം വിട്ട് താമര ചിഹ്നം വരച്ചുള്ള ചുവരെഴുത്തുകളാണ് ഉള്ളത്. കൃഷ്ണകുമാർ പ്രാദേശിക നേതാക്കളെയും വ്യവസായ മേഖലയിലെ ബി.എം.എസ് നേതാക്കളെയും സന്ദർശിച്ചു. എല്ലാ വാർഡുകളിലും കുടുംബ യോഗങ്ങൾ നടക്കുന്നുണ്ട്. എല്ലാ കുടുംബയോഗങ്ങളിലും കൃഷ്ണകുമാർ പങ്കെടുക്കുന്നുണ്ട്.
സി.പി.എം ആകട്ടെ പാർട്ടി മെഷിനറി സജ്ജമാക്കി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്. എ.പ്രഭാകരൻ എം.എൽ.എ യുടെ വികസന ഫണ്ടുപയോഗിച്ച് നടപ്പാക്കിയ നിരവധി പദ്ധതികളുടെ ഉദ്ഘാടന പരിപാടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. എലപ്പുള്ളിയിൽ ഇന്ന് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടക്കും. പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.പി.എം ജില്ലാ കമ്മറ്റിയംഗം സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും. ലൈഫ് മിഷൻ ലിസ്റ്റിലുള്ള മുഴുവൻ പേർക്കും വീട് അനുവദിക്കുന്ന പ്രഖ്യാപനം യോഗത്തിൽ ഉണ്ടാകും. ഫലത്തിൽ ഇതൊരു തിരഞ്ഞെടുപ്പ് പ്രചാരണമായി മാറും.
എ.പ്രഭാകരൻ, സി.പി.എം ജില്ലാ കമ്മറ്റിയംഗം എസ്.സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പേരുകളാണ് സി.പി.എം പട്ടികയിലുള്ളത്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിന്റെ പേരും ഉയർന്ന് വന്നിട്ടുണ്ട്.

വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന എ.സുരേഷിനെ സ്ഥാനാർത്ഥിയാക്കാൻ ആദ്യഘട്ടത്തിൽ നീക്കം നടത്തി വലിയ വാർത്തകൾ സൃഷ്ടിച്ചെങ്കിലും മണ്ഡലത്തിലെ യു.ഡി.എഫ് ക്യാമ്പ് ഇനിയും സജീവമായിട്ടില്ല. എ.സുരേഷിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ട്. അതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷമേ യു.ഡി.എഫ് പ്രചാരണം സജീവമാവുകയുള്ളു എന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL