SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ജീവൻ കൈയിലെടുത്ത് സമരഭൂമിയിലെ കുടുംബങ്ങൾ, കാട്ടാന ഭീതിയിൽ ചെങ്ങറ

ele

കോന്നി : ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ ഭൂസമര ചരിത്രത്തിൽ ഇ‌ടംതേടിയ ചെങ്ങറയ്ക്കുമേൽ വന്യതയുടെ ചിന്നംവിളിയുമായി കാട്ടുക്കൊമ്പൻമാർ.

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായതോടെ സമരഭൂമിക്ക് ഉറക്കം നഷ്ടമായി. പകൽ സമയത്ത് പോലും കാട്ടാനകൾ എത്തുന്നതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വീട്ടിൽ നിന്നും കുടിലുകളിൽ നിന്നും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.

റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനപ്രദേശവും കോന്നി വനം ഡിവിഷനിലെ കോന്നി റേഞ്ചിൽപ്പെട്ട വനമേഖലയും ചെങ്ങറ സമരഭൂമിക്ക് സമീപത്താണ്. കാട്ടാനകൾ എത്തുകയും കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായതോടെ സമരഭൂമിയിലെ ജീവിതം ഏറെ ദുസഹമായിരിക്കുന്നു.

അടുത്തയുടെ സമരഭൂമിയിൽ അവശനിലയിൽ കാണപ്പെട്ട കാട്ടാനയെ പിന്നീട് സമീപത്തെ കല്ലാറ്റിൽ ചരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു. കല്ലാർ നീന്തിക്കടന്നാണ് കാട്ടാനകൾ സമരഭൂമിയിൽ എത്തുന്നത്.

500 ഓളം കുടുംബങ്ങൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ഓളം കുടുംബങ്ങളാണ് സമരഭൂമിയിലെ താമസക്കാർ. വിവിധ ബ്ളോക്കുകളിലായി പ്ലാസ്റ്റിക് ഷീറ്റും ഓലയും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കുടിലുകൾ ആനകളെ പ്രതിരോധിക്കാൻ കരുത്തുള്ളതല്ല.

വേണം സോളാർ വേലികൾ

സമരഭൂമിയിൽ അടച്ചുറപ്പില്ലാത്ത വീടുകളായതിനാൽ കാട്ടാനയുടെ സാന്നിദ്ധ്യം ഉണ്ടാവുമ്പോൾ ജീവൻ കൈയിലെടുത്താണ് പലരും കഴിയുന്നത്. സമരഭൂമിയിലെ അങ്കണവാടിയിൽ എത്തുന്ന കുട്ടികൾക്കും കാട്ടാനകൾ വലിയ ഭീഷണിയായി മാറുകയാണ്. സമരഭൂമിക്ക് ചുറ്റും സോളാർ വേലികൾ സ്ഥാപിച്ചാൽ മാത്രമേ കാട്ടാന ശല്യത്തിന് പരിഹാരമാകൂ. ഇവിടെ വൈദ്യുതി എത്താത്തതും വലയ പ്രതിസന്ധിക്ക് കാരണമാകുന്നു.

1. കല്ലാർ കടന്ന് കാട്ടാനകൾ,

2. കാർഷിക വിളകൾ നശിപ്പിക്കുന്നു

3. പകലും കാട്ടാന സാന്നിദ്ധ്യം

സമരഭൂമിയിലെ ജീവിതത്തിന് ഭീഷണിയാണ് കാട്ടാനകൾ. ഇവയെ തുരത്താൻ നടപടി ഉണ്ടാകണം. കൃഷിയും വീടുകളും ആനകൾ നശിപ്പിക്കുന്നത് പതിവായിരിക്കുന്നു.

സരള പിറവന്തൂർ

(സമരഭൂമിയിലെ താമസക്കാരി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL