SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ഇലന്തൂർ സ്റ്റേഡിയം നിർമ്മാണം വൈകുന്നു, കളിക്കളത്തിനും കഷ്ടകാലം

elanthoor

ഇലന്തൂർ : ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്ന ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം മുടങ്ങിയിട്ട് ഏഴ് വർഷം. സ്റ്റേഡിയം നടത്തിപ്പിന്റെ പേരിൽ സ്‌പോർട്‌സ് കൗൺസിലും ഇലന്തൂർ പഞ്ചായത്തും തമ്മിലാണ് തർക്കം.

സ്റ്റേഡിയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും പണി ഏറ്റെടുത്ത് നടത്തുന്നത് സ്‌പോർട്‌സ് കൗൺസിൽ എൻജിനീയറിംഗ് വിഭാഗമാണ്. നവീകരണത്തിന് ആറൻമുള എം.എൽ.എയായ മന്ത്രി വീണാജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 88 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജില്ലാ സ്റ്റേഡിയം മാതൃകയിൽ നടത്തിപ്പ് അവകാശം തങ്ങൾക്കാണെന്ന് നിലപാടിലാണ് പഞ്ചായത്ത് അധികൃതർ. 2019ൽ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ആദ്യഘട്ടമായി ചുറ്റുമതിൽ കെട്ടി പവലിയൻ പണി തുടങ്ങിയെങ്കിലും കരാറുകാരന്റെ മരണത്തെ തുടർന്ന് മുടങ്ങി. കളിക്കളം കാടുകയറിയത്തോടെ ആക്രിവാഹനങ്ങൾ തള്ളുന്ന സ്ഥലമായി മാറി.

എന്നാൽ ഇലന്തൂർ പഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നതോടെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻവച്ചു. ആദ്യ പദ്ധതിയായി സ്റ്റേഡിയത്തിലെ കാടും ആക്രിവാഹനങ്ങളും നീക്കംചെയ്തു. ഒരുവശത്ത് ക്രിക്കറ്റ് നെറ്റ് പ്രാക്ടീസും തുടങ്ങി.

ജില്ലാതല ടൂർണമെന്റുകൾ നടത്താൻ പറ്റുന്നതാണ് ടി.കെ റോഡിന് സമീപത്തെ ഇലന്തൂർ സ്റ്റേഡിയം. നവീകരണത്തിന് ശേഷം കായികമേളകൾ നടത്താൻ സ്‌പോർട്‌സ് കൗൺസിലിന്റെ അനുമതി വേണ്ടിവരും. വരുമാനവും നടത്തിപ്പും എങ്ങനെയാണെന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടത്.

പണി മുടക്കിയത് പൈപ്പുലൈൻ

ഇലന്തൂർ സ്റ്റേഡിയത്തിന് മദ്ധ്യേകൂടി പമ്പാ ഇറിഗേഷന്റെ പൈപ്പുലൈൻ കടന്നു പോകുന്നുണ്ട്. ഈ പൈപ്പുലൈൻ കൂടുതൽ ബലപ്പെടുത്തി പുനർസ്ഥാപിച്ചാൽ മാത്രമേ സ്റ്റേഡിയം വികസനം പൂർണമാകൂ. പൈപ്പ് കടത്തിവിടാനായി കോൺക്രീറ്റ് ചാനലും അതിന് മുകളിലായി സ്ലാബും സ്ഥാപിക്കേണ്ടിവരും. ഇതിന് ഏകദേശം ഇരുപത് ലക്ഷം രൂപയോളം ചെലവ് വരും. ഇത് മുടക്കാൻ പഞ്ചായത്ത് അധികൃതരോ സ്പോർട്സ് കൗൺസിലോ തയ്യാറാകുന്നില്ല. എം.എൽ.എ അനുവദിച്ച ഫണ്ടിൽ നിന്ന് ചെലവിട്ടാൽ സ്റ്റേഡിയം നിർമ്മാണം തടസപ്പെടും. ഇക്കാരണത്താൽ പണി ഏറ്റെടുക്കാൻ കരാറുകാരും തയ്യാറാകുന്നില്ല.

ഒരേക്കർ 17 സെന്റിലാണ് സ്റ്റേഡിയം, ഇരുപത്തഞ്ച് വർഷം മുമ്പ് ഭൂമി കണ്ടെത്തി.

54 സെന്റ് നാട്ടുകാരുടെ കൂട്ടായ്മയായ ഗ്രാമവികസന സമിതിയും ബാക്കി പഞ്ചായത്തും ഏറ്രെടുത്തു.

സ്റ്റേഡിയം വികസന പദ്ധതിയിൽ

ഫുട്‌ബോൾ കോർട്ട്, പ്രവേശന കവാടം, സിന്തറ്രിക് കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് കോർട്ട്, വോളിബോൾ കോർട്ട്, ചുറ്റുമതിൽ , പാർക്കിംഗ് ഏരിയ.

പദ്ധതി ചെലവ് : 88 ലക്ഷം രൂപ

പൈപ്പ് ലൈൻ മാറ്റിയാലെ സ്റ്റേഡിയം നിർമ്മാണം നടക്കൂ. സ്റ്റേഡിയം വൃത്തിയാക്കി ഗേറ്റ് വച്ചു പൂട്ടിയിരിക്കുകയാണ്.

കെ.പി.മുകുന്ദൻ

ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL