SignIn
Kerala Kaumudi Online
Thursday, 19 September 2024 2.10 AM IST

സി പി എം തിരു. ജില്ലാകമ്മിറ്റിയിൽ പരസ്യ ചേരിപ്പോര്: ആനാവൂർ- കടകംപള്ളി അനുകൂലികൾ ഏറ്റുമുട്ടി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: തെറ്റ് തിരുത്തൽ രേഖ ചർച്ച ചെയ്യാനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ചേരിതിരിഞ്ഞ് പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുയർന്നു.

ഇരു നേതാക്കൾക്കുമെതിരെ സ്വഭാവദൂഷ്യമാരോപണമടക്കമാണ് രണ്ട് പക്ഷത്തെയും അനുകൂലികൾ പരസ്പരം ഉന്നയിച്ചത്. ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം വ്യക്തി മാഹാത്മ്യം പ്രചരിപ്പിക്കാൻ നവമാദ്ധ്യമങ്ങളെ ആനാവൂർ അനുകൂലികൾ ഉപയോഗപ്പെടുത്തിയെന്നും ആക്ഷേപമുയർന്നു. കണ്ണൂരിൽ പി.ജയരാജന്റെ പേരിലുള്ള പി.ജെ ആർമി പോലെ, ഇവിടെ പ്രത്യേക സംഘമുണ്ടാക്കിയെന്നാണ് ആക്ഷേപം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 14ൽ 13 സീറ്റുകളിലുണ്ടായ വിജയം ആനാവൂരിന്റെ വ്യക്തിപരമായ നേട്ടമാക്കാൻ ശ്രമിച്ചു. അത് ജില്ലാ നേതൃത്വത്തിന്റെ കൂട്ടായ ശ്രമഫലമാണ്. വ്യക്തിപരമായ നേട്ടമാണെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതുണ്ടായോയെന്നും ചോദ്യമുയർന്നു.

എത്ര മുതിർന്ന നേതാവായാലും നടപടി: എം.വി.ഗോവിന്ദൻ

അനഭിലഷണീയ പ്രവണതകൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് എം.വി.ഗോവിന്ദൻ യോഗത്തിൽ രൂക്ഷമായി മുന്നറിയിപ്പ് നൽകി. ആനാവൂർ ഇതുവരെ സംഘടനാപരമായാണ് പോയതെങ്കിലും പി.ജെ ആർമിയെന്നു പറഞ്ഞ് ഇറങ്ങിയവർക്ക് കണ്ണൂരിൽ എന്ത് സംഭവിച്ചുവെന്ന് എല്ലാവരും ഓർക്കണമെന്നും പറഞ്ഞു.

ഏതെങ്കിലും നേതാവിനെ പ്രത്യക്ഷത്തിൽ പിന്തുണയ്ക്കുന്ന സമീപനം സംസ്ഥാന സെക്രട്ടറിയിൽ നിന്നുണ്ടായില്ല. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം അനുവദിക്കില്ലെന്നും. എത്ര മുതിർന്ന നേതാവായാലും നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ശ്രീമതി, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ജില്ലാ സെക്രട്ടറിയായിരിക്കെ ഇഷ്ടമില്ലാത്തവർക്കെതിരെ പരാതി എഴുതി വാങ്ങി ഭയപ്പെടുത്തി നിറുത്താൻ ശ്രമിച്ചു, പാർട്ടി കേഡർമാർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാഹചര്യമില്ലാതാക്കി, കളങ്കിത പശ്ചാത്തലമുള്ളവരെ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും തലപ്പത്ത് നിയോഗിച്ച് പാർട്ടിക്ക് നാണക്കേടുണ്ടാക്കി തുടങ്ങിയ ആക്ഷേപങ്ങളാണ് ആനാവൂരിനെതിരെ ഉയർന്നത്.

വ്യക്തിപരമായ സ്വഭാവദൂഷ്യ ആരോപണം ആനാവൂരിനെതിരെ ഉയർത്തിയത് കരമന ഹരിയാണ്. കരമന ഹരിക്കെതിരെ വെള്ളായണിയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട ആരോപണവും ഉയർന്നു.സർക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും ആനാവൂർ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച എസ്.പി. ദീപക്, കഴിഞ്ഞ മൂന്ന് വർഷം ജില്ലയിൽ നടന്ന പാർട്ടി നിയമനങ്ങളിൽ അന്വേഷണവുമാവശ്യപ്പെട്ടു.

കഞ്ചാവ് കേസിൽ നടപടിക്ക് വിധേയനായ നേതാവ് പിന്നീട് പല ആക്രമണക്കേസിലും പ്രതിയായി നടപടിയെടുത്തിട്ടും അയാളെ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയാക്കി. മറ്റൊരു ജില്ലാ സെക്രട്ടറി നഗരസഭയിൽ എസ്.സി ഫണ്ട് വെട്ടിപ്പ് നടത്തി. അന്തരിച്ച പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ട് തട്ടിച്ചയാൾക്കും പാർട്ടി മുൻ ജില്ലാ സെക്രട്ടറിയാണ് സംരക്ഷണം നൽകുന്നതെന്നും ആരോപിച്ചു. യുവനേതാക്കൾക്കെതിരായ നടപടിക്ക് അതത് ഏരിയാ കമ്മിറ്റികൾ ചേരാൻ യോഗം നിർദ്ദേശിച്ചു.

കെ..സി. വിക്രമന് താക്കീത്

കർഷകസംഘം ജില്ലാകമ്മിറ്റിയിൽ ഡി.വൈ.എഫ്.ഐയിൽ നിന്നൊഴിഞ്ഞ ഐ. സാജുവിനെ ഉൾപ്പെടുത്താൻ നേരത്തേ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടും അത് ചെയ്യാതിരുന്നതിന് കർഷകസംഘം ജില്ലാ ഭാരവാഹിയായ കെ.സി. വിക്രമനെ പാർട്ടി താക്കീത് ചെയ്തു. പാർട്ടി നിർദ്ദേശം അംഗീകരിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കർശനസ്വരത്തിൽ എം.വി. ഗോവിന്ദൻ വിക്രമനോട് പറഞ്ഞു. വിക്രമനെതിരെ മദ്യപാന ആരോപണം ചിലരുയർത്തിയെങ്കിലും ഇരുപത് വർഷം മുമ്പ് നിറുത്തിയതാണെന്ന് അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.