മഞ്ഞിനിക്കര : മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്രോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. ഇന്നലെ രാവിലെ 10 ദയറാ പളളിയിലെ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം ഗീവർഗീസ്‌മോർ അത്താനാസ്യോസ് , യൂഹാനോൻമോർ മിലിത്തിയോസ്,
മാത്യൂസ് മോർ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറ്റ് നടത്തി. വൈകുന്നേരം ആറുമണിക്ക് കബറിങ്കൽ നിന്ന് പ്രാർത്ഥിച്ച് കൊണ്ടുവന്ന കൊടി ഓമല്ലൂർ കുരിശടിയിൽ ഗീവർഗീസ്‌മോർ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയർത്തി. ഗബ്രിയേൽ റമ്പാൻ ,ബേസിൽ റമ്പാൻ, ഫാദർ റോബി ആര്യാടൻ പറമ്പിൽ ,ബോബി ജി വർഗീസ്, ഫാദർ ഗീവർഗീസ് ബ്ലാഹേത്ത് , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ തുടങ്ങിയവർ പങ്കെടുത്തു.
ശനിയാഴ്ചയാണ് തീർത്ഥാടക സംഗമം. ഞായറാഴ്ച പ്രധാന പെരുന്നാൾ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് തീർത്ഥാടകർ കാൽനടയായിട്ട് യാത്ര ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്രകൾ ശനിയാഴ്ച പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കൽ എത്തിച്ചേരും. കണ്ണൂരിലെ കേളകം, വയനാട്ടിലെ മീനങ്ങാടി എന്നിവിടങ്ങളിൽ നിന്നുമാണ് വടക്കൻമേഖല തീർത്ഥയാത്രയുടെ തുടക്കം കുറിച്ചത്. നിരവധി പള്ളികളിൽ നിന്ന് രഥങ്ങൾ ഒരുക്കിയാണ് തീർത്ഥയാത്രകൾ ആരംഭിക്കുന്നത്. രണ്ടു വർഷക്കാലത്തെ കൊവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന പെരുനാളിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പെരുന്നാൾ കമ്മിറ്റി ചെയർമാനും ദയറാ തലവനുമായ ഗീവർഗീസ്‌മോർ അത്താനാസ്യോസ് മെത്രാപ്പോലീത്ത അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |