SignIn
Kerala Kaumudi Online
Thursday, 19 September 2024 7.50 PM IST

ഒറ്റയാൻമാരും കാട്ടാനക്കൂട്ടവും മൂലം ജനജീവിതം ദുഃസഹം; ഭീതിയിൽ വനാതിർത്തി

Increase Font Size Decrease Font Size Print Page
1

പുതുക്കാട്: വനാതിർത്തി പങ്കിടുന്ന മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിൽ കാട്ടാന ആക്രമണവും കൃഷി നശിപ്പിക്കലും മൂലം മനുഷ്യവാസം ദുഃസഹം. പാലപ്പിള്ളി, വെള്ളിക്കുളങ്ങര, ഫോറസ്റ്റ് റെയ്ഞ്ച്, ചിമ്മിനി വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയോട് ചേർന്ന പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷം.

വനാതിർത്തിയിലുള്ള റബ്ബർ തോട്ടങ്ങളിലും ജനവാസ മേഖലകളിലും ആന ഇറങ്ങി നാശമുണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞ മൂന്ന് വർഷമായാണ് ജനവാസ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായത്. റബ്ബർ തോട്ടങ്ങളിലൂടെ ഒഴുകുന്ന കുറുമാലിപ്പുഴയിലെ ജലസമൃദ്ധിയിൽ തോട്ടം തൊഴിലാളികൾ പാഡികൾക്ക് സമീപം ചെയ്യുന്ന വാഴ, തെങ്ങ്, കവുങ്ങ് കൃഷികളാണ് കാട്ടാനകൾ മുൻപ് നശിപ്പിക്കാറുള്ളത്.

വനം വകുപ്പും, റബ്ബർ കമ്പനികളും ചില സ്വകാര്യ വ്യക്തികളും സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വേലികളും ഇപ്പോൾ ആനകൾ നശിപ്പിക്കുന്നുണ്ട്.

കിടങ്ങുകൾ വേണമെന്ന്

വനാതിർത്തികളിൽ കിടങ്ങുകൾ നിർമ്മിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. തോട്ടം മേഖലയിലെ ട്രേഡ് യൂണിയനുകളാണ് ഇക്കാര്യം ഉന്നയിക്കുന്നത്. എന്നാൽ കിലോമീറ്ററുകൾ ദൂരം കിടങ്ങുകൾ തീർക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ആനകൾ വനത്തിന് പുറത്തേക്ക് എത്തുന്നതിന്റെ കാരണം പഠിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.വനവിസ്തൃതി കുറയുന്നതും ആനകളുടെ എണ്ണം വർദ്ധിച്ചതും ഉൾവനത്തിൽ തീറ്റയുടെയും വെള്ളത്തിന്റെ കുറവും ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമാകാമെന്നാണ് നിഗമനം.

കാട്ടാനകളെ തുരത്താൻ കുങ്കിയാനകൾ എത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. ആന ഇറങ്ങുന്നിടമെല്ലാം ഒരു കാലത്ത് അവരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. റബ്ബർ കൃഷി നടത്താനും ചിമ്മിനി ഡാം നിർമ്മാണത്തിനും മറ്റും വനം വെട്ടിത്തെളിച്ചപ്പോൾ വനവിസ്തൃതി കുറ‌ഞ്ഞിരുന്നു.

ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ

കോടാലി: പത്തുകുളങ്ങരയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. മറ്റത്തൂർ പത്തുകുളങ്ങരയിലെ വീടുകൾക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് ഒറ്റയാൻ തമ്പടിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് കൊമ്പൻ ജനവാസകേന്ദ്രത്തിന് സമീപത്തു നിന്നും പിന്തിരിഞ്ഞത്.

എച്ചിപ്പാറയിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങുകൾ മറിച്ചിട്ടു. വരക്കോട്ടിൽ മൊയ്തീന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചീനിക്കുന്ന് പ്രദേശത്തും കാട്ടാനയിറങ്ങി. താളൂപാടത്ത് ജനവാസ മേഖലയിലെത്തിയ കാട്ടുകൊമ്പൻ മുണ്ടക്കൽ പോളിന്റെ പശുവിനെ ആക്രമിച്ചു. കുണ്ടുകാവിൽ ഉസ്മാന്റെ വീട്ടിലെ വാട്ടർ ടാങ്കും സ്റ്റാൻഡും തകർത്തു.

സമീപത്തുണ്ടായിരുന്ന സോളാർ വേലിയും തകർത്തു. ചോലക്കൽ മുജീബിന്റെ വീട്ടുവളപ്പിൽ കൃഷി ചെയ്തിരുന്ന വാഴകളും നശിപ്പിച്ചു. ആനയെ തുരത്താനെത്തിയ വനം വകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും കൊമ്പൻ ഓടിച്ചു.

തോട്ടം, വനമേഖലയിൽ വന്യമൃഗ ശല്യം വർദ്ധിച്ചതോടെ ജനങ്ങൾ ഭീതിയിലും ആശങ്കയിലുമാണ്. എച്ചിപ്പാറയിലും ചീനിക്കുന്നിലും കാട്ടാനയിറങ്ങി വീടിനുമുകളിലേക്കും വൈദ്യുതി ലൈനിലേക്കും തെങ്ങുകൾ മറിച്ചിട്ടതിനാൽ തോട്ടം തൊഴിലാളികളും ആദിവാസികളും ഭീതിയോടെയാണ് കഴിയുന്നത്.

കാട്ടാനശല്യം തടയുന്നതിന് ചിലയിടങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തകർത്താണ് ആനകളെത്തുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനാതിർത്തിയിൽ കിടങ്ങ് കുഴിക്കുന്നതിന് പഞ്ചായത്ത്, വനം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണം.

- ഇ.എ. ഓമന, മലയോര സംരക്ഷണ സമിതി പ്രസിഡന്റ്

നടപടി സ്വീകരിക്കണം

പുതുക്കാട്: കാട്ടന ഉൾപ്പെടെയുള്ള വന്യമ്യഗശല്യം രൂക്ഷമായ മറ്റത്തുർ, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തുകളിൽ വന്യമൃഗ ആക്രമണം തടയുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് വനംമന്ത്രി എ.കെ. ശശീന്ദ്രന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ കത്ത് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.