തിരുവനന്തപുരം: 'ഞാൻ ജനിച്ചുവളർന്ന വീടാണ് ഒരൊറ്റ ദിവസത്തിൽ ഇല്ലാതായത്. എല്ലാം കത്തി നശിച്ചില്ലേ ഇനിയെന്തു ചെയ്യും' നിറകണ്ണുകളോടെ വഴുതക്കാട് ആകാശവാണിക്ക് എതിർവശത്തുള്ള വി.ആർ.എ സി 13/1ലെ ലീലാമ്മാൾ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ നശിച്ച തന്റെ വീടിനെക്കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടി. ആറുമാസം പ്രായമുള്ള പേരക്കുട്ടി അദീന മറിയത്തിന്റെ മാമോദിസ ചടങ്ങുകൾക്കുള്ള മുന്നൊരുക്കത്തിലായിരുന്നു കുടുംബം. ഇതിനായി സൂക്ഷിച്ചിരുന്ന 30,000 രൂപയും 30 പവൻ സ്വർണവും സർട്ടിഫിക്കറ്റുകളും സാരികളും പുസ്തകങ്ങളുമടക്കം എല്ലാം ചാമ്പലായി. ദുരന്തമുണ്ടായെങ്കിലും ചടങ്ങ് മാറ്റേണ്ടെന്ന തീരുമാനത്തിലാണ് ലീലാമ്മളും കുടുംബവും. ഇന്ന് രാവിലെ 11ന് പാളയം പള്ളിയിൽ അദീന മറിയത്തിന്റെ മാമോദീസ നടക്കും. മൂന്ന് ബെഡ്റൂമുള്ള വീട് പത്തുവർഷം മുൻപ് പുതുക്കിപ്പണിതതാണ്. ആ വീടിന്റെ മുക്കാൽ ഭാഗവും കത്തി. 'വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ഉണങ്ങാനിട്ടിരുന്ന കുഞ്ഞിന്റെ തുണികളെടുക്കാൻ പുറത്തിറങ്ങിയ മരുമകൾ പ്രതിഭയാണ് തീപിടിത്തം ആദ്യം കണ്ടത്. പ്ളാസ്റ്റിക് കത്തുന്ന മണം വരുന്നെന്ന് പറഞ്ഞ് മരുമകൻ അലോഷ്യസും പുറത്തിറങ്ങി. തീ കണ്ടതോടെ ഉറങ്ങുകയായിരുന്ന അദീനയെയും സഹോദരൻ അമലിനെയും കൊണ്ട് ഞങ്ങൾ പുറത്തിറങ്ങി. മകൾ രാജേശ്വരിയുടെ മകൾ അനികയും സ്കൂൾ വിട്ടെത്തിയിരുന്നു. പേരക്കുട്ടിയെ വിളിക്കാൻ പോയി മടങ്ങിയെത്തിയ ഭർത്താവ് ഭക്തവത്സലൻ ആഹാരം കഴിക്കുകയായിരുന്നു. എല്ലാവരും കൂടി പുറത്തേക്ക് ഓടിയിറങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. ആകെ ഉണ്ടായിരുന്ന വീടും അതിലെ സാധനങ്ങളുമെല്ലാം ചാമ്പലായില്ലേ' ലീലാമ്മാളിന് വിഷമം അടക്കാനായില്ല. 15 വർഷമായി ഞങ്ങൾ ജോയിയുടെ വീട്ടുകാരോട് മതിലുകെട്ടാൻ പറയുന്നു. അവർ ഓരോന്നു പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ആ മതിൽ പണിതിരുന്നെങ്കിൽ ഞങ്ങൾക്കിന്ന് ഇൗ ഗതിയുണ്ടാകില്ലായിരുന്നു. ഇനി അവർ അനധികൃതമായി ഇത്തരമൊരു സ്ഥാപനം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും ലീലാമ്മാൾ പറഞ്ഞു. 20 പവൻ സ്വർണം രക്ഷാ പ്രവർത്തനതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും ഉപയോഗ ശൂന്യമാണെന്ന് ലീലാമ്മാളിന്റെ മരുമകളും ജില്ലാ കോടതി അഭിഭാഷകയമായ പ്രതിഭ പറഞ്ഞു. നഷ്ടം ചൂണ്ടിക്കാട്ടി കുടുംബം പൊലീസിന് പരാതി നൽകി. 50 ലക്ഷം രൂപയുടെ നഷ്ടം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. അഗ്നിശമന സേനാ വിഭാഗവും വിരലടയാള വിദഗ്ദ്ധരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |