പാലക്കാട്: കുംഭമാസം പിറന്നപ്പോഴേക്കും ജില്ല വേനൽച്ചൂടിൽ ഉരുകിത്തുടങ്ങി. ഇന്നലെ മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തിയ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ രണ്ടുദിവസമായി മുണ്ടൂരിൽ രേഖപ്പെടുത്തിയത് 37.5 ഡിഗ്രിയാമ്. ഈ മാസത്തെ കൂടിയ താപനിലയാണിത്. 12, 13 തീയ്യതികളിൽ 37ഉം രേഖപ്പെടുത്തി. 17.5 ഡിഗ്രി സെൽഷ്യസായിരുന്നു ഈ മാസം മുണ്ടൂരിലെ കുറഞ്ഞ താപനില. ജനുവരിയിൽ 16 ഡിഗ്രിയും.
കാറ്റിന്റെ വ്യതിയാനം ഉണ്ടാകുന്നതിനാലാണ് താപനിലയിൽ മാറ്റം വരുന്നതെന്നും വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നും ഐ.ആർ.ടി.സി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 20ന് മുണ്ടൂരിലെ ചൂട് 40 ഡിഗ്രി എത്തിയിരുന്നു. ജനുവരിയിൽ 38 ഡിഗ്രിയും. 2021ൽ കൂടിയ ചൂട് ഫെബ്രുവരിയിൽ 41 രേഖപ്പെടുത്തി.
ഉയർന്ന ചൂട് രേഖപ്പെടുത്തിയതോടെ സൂര്യതപമടക്കമുള്ള പ്രശ്നങ്ങളിൽ കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
ചികിത്സ തേടണം
ഉയർന്ന ശരീരതാപം, വരണ്ട് ചൂടായ ശരീരം, ശക്തമായ തലവേദന, തലക്കറക്കം, മറ്റു അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം.
വേനലിൽ ശ്രദ്ധിക്കാൻ
•കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യരുത്.
•തിളപ്പിച്ചാറ്റിയ ശുദ്ധജലം ധാരാളം കുടിക്കണം.
•തുടർച്ചയായി വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
•യാത്രകളിൽ ശുദ്ധജലം കൈയിൽ കരുതുക.
•കുട ഉപയോഗിക്കുക.
•ഭക്ഷണത്തിൽ ശുചിത്വം ഉറപ്പാക്കുക.
•അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
•സൂര്യതപമേറ്റ് പൊള്ളിയ ഭാഗത്ത് കുമിളയുണ്ടായാൽ പൊട്ടിക്കരുത്.
ബെസ്റ്റാണ് തണ്ണിമത്തൻ
ചൂടു കൂടിയതോടെ തണ്ണിത്തൻ വിപണി സജീവമായി. കിലോയ്ക്ക് 12 രൂപ നിരക്കിലാണ് വിപണനം. ഇതിന് പുറമെ ഇളനീരും പനം നൊങ്കും വിപണി കീഴടക്കിയിട്ടുണ്ട്. നഗര റോഡുകളിൽ തിരക്കൊഴിഞ്ഞ കോണിലെല്ലാം ശീതളപാനീയ കച്ചവടം തകൃതിയാണ്. ഭക്ഷ്യസുരക്ഷ മുൻനിറുത്തി ശീതളപാനീയ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |