ഗുരുവായൂർ: കലശകുടങ്ങളിൽ ഔഷധ ദ്രവ്യങ്ങൾ നിറച്ചു; ഇന്ന് ഗുരുവായൂരപ്പന് ആയിരംകുടം കലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും. ഇന്നലെ തത്വകലശാഭിഷേകം നടന്നു. 24 തത്വങ്ങളെ ആവാഹിച്ച് പൂജിച്ച ശേഷമായിരുന്നു തത്വകലശാഭിഷേകം. രാവിലെ തത്വഹോമവും നാഡീസന്താന പൂജയുമുണ്ടായി. നാലമ്പലത്തിനകത്തെ നമസ്‌കാര മണ്ഡപത്തിൽ ക്ഷേത്രം തന്ത്രിയാണ് തത്വകലശഹോമം നടത്തിയത്.
മൂലവിഗ്രഹത്തിന്റെ ചൈതന്യക്ഷയം പരിഹരിക്കുന്നതിനായി 25തത്വങ്ങളെ ആവാഹിച്ചുള്ള ഹോമ സമ്പാദം, വലിയ പാണിയുടെ അകമ്പടിയോടെ മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് അഭിഷേകം ചെയ്തു. ഉത്സവത്തിന് മുന്നോടിയായി എട്ടുദിവസം നീണ്ടുനിന്ന സഹസ്രകലശ ചടങ്ങുകൾക്ക് ഇന്ന് ബ്രഹ്മകലശത്തോടെ സമാപനമാകും.
സഹസ്രകലശച്ചടങ്ങുകൾക്കായി കൂത്തമ്പലത്തിൽ ഒരുക്കിയ സ്വർണം വെള്ളിക്കുടങ്ങൾ ഇന്നലെയാണ് മലർത്തിയത്. തുടർന്ന് ഔഷധ ദ്രവ്യങ്ങൾ നിറച്ചു. ഇന്ന് രാവിലെ 7 മണിയോടെ 40ഓളം കീഴ്ശാന്തി നമ്പൂതിരിമാർ കൂത്തമ്പലത്തിൽ നിന്നും കലശക്കുടങ്ങൾ ശ്രീകോവിലിലെത്തിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ബ്രഹ്മകലശം പ്രദക്ഷിണമായി ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ബ്രഹ്മകലശാഭിഷേകം നടക്കും.
തുടർന്ന് അഭിഷേക ശേഷം തീർത്ഥം വിതരണം ചെയ്യും. സഹസ്രകലശത്തിന് മുന്നോടിയായി ഇന്നലെ രാത്രിയോടെ അനുജ്ഞ ചടങ്ങുണ്ടായിരുന്നു. തന്ത്രിയും അടിയന്തരക്കാരും കലശം നടത്താനായി ഗുരുവായൂരപ്പനോട് അനുവാദം ചോദിക്കുന്ന ചടങ്ങാണിത്.
പ്രവേശനത്തിന് നിയന്ത്രണം
ബ്രഹ്മകലശ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് പുലർച്ചെ 4.30 മുതൽ 11 മണിവരെ ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |