ആലപ്പുഴ: വേനൽച്ചൂടിൽ നാടാകെ ചെറുതും വലുതുമായ തീപിടിത്തം പതിവായതോടെ നെട്ടോട്ടത്തിലാണ് ഫയർഫോഴ്സ്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ ജില്ലയിൽ ചെറുതും വലുതുമായ 286ൽ അധികം തീപിടിത്തങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഒരേസമയം പലേടത്ത് ഓടിയെത്തേണ്ട അവസ്ഥയിലാണ് ഫയർഫോഴ്‌സ് അംഗങ്ങൾ. പൊതുനിരത്തിലെ മാലിന്യ നിക്ഷേപത്തിലേക്ക് വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളാണ് പലപ്പോഴും അഗ്‌നിബാധയ്ക്ക് കാരണമാകുന്നത്. മൂന്ന് മാസത്തിനുള്ളിൽ ആലപ്പുഴ ഫയർസ്റ്റേഷൻ പരിധിയിൽ മാത്രം തീപിടിത്തം ഉൾപ്പെടെ 114 സംഭവങ്ങളാണ് ഉണ്ടായത്. 63 ഇടത്ത് തീപിടിത്തമുണ്ടായി. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, തകഴി, ചേർത്തല, അരൂർ എന്നിവടങ്ങളിലും ദിവസേന അഗ്‌നിബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വളവനാട്ട് കഴിഞ്ഞ ദിവസം പുല്ലിന് തീപിടിച്ചത് ആശങ്ക പരത്തി. മിനുട്ടുകൾക്കുള്ളിൽ പ്രദേശമാകെ വിഷപ്പുക നിറഞ്ഞു. സംസ്‌കരിക്കാത്ത പ്ലാസ്റ്റിക് ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നത് ദുരന്തമുണ്ടാക്കുമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു.
കത്തിക്കുന്നത് കുറ്റം
കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച്, ചപ്പുചവറുകൾക്ക് തീയിടുന്നത് കുറ്റകരമാണ്. ഇക്കാര്യത്തിൽ പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും നടപടിയെടുക്കാതെ വരുമ്പോഴാണ് അപകടങ്ങൾ പതിവാകുന്നത്. തീപിടിത്തം വർദ്ധിച്ച സാഹചര്യത്തിൽ ഫയർഫോഴ്‌സ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
ഫയർഫോഴ്സ് നിർദേശങ്ങൾ
* ഓഫീസുകളിൽ വെന്റിലേഷൻ സൗകര്യം
* പാഴ് വസ്തുക്കളും കടലാസുകളും നീക്കണം
* പ്രാഥമിക അഗ്‌നി സുരക്ഷാ സംവിധാനം വേണം
* കെട്ടിടത്തിന് പുറത്ത് ശബ്ദം കേൾക്കുന്ന തരത്തിൽ അലാറം
* പ്രധാനഫയലുകളും രേഖകളും ഡിജിറ്റലായി സൂക്ഷിക്കണം
* ജീവനക്കാർക്ക് പ്രാഥമിക അഗ്‌നിരക്ഷാ പരിശീലനം
* രക്ഷാ പ്രവർത്തനത്തിന് റോഡ് സജ്ജമായിരിക്കണം
* ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തി അപാകത പരിഹരിക്കണം
*ഫയർ ബ്രേക്ക് സംവിധാനം വേണം
..................................
മൂന്നു മാസത്തിനുള്ളിൽ ജില്ലയിലുണ്ടായത് 286 തീപിടിത്തങ്ങൾ
...........................
സുരക്ഷാക്രമീകരണം ഒരുക്കാതെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ബോധവത്കരണം നടത്തുകയും വേണം
സ്റ്റേഷൻ ഓഫീസർ, ഫയർഫോഴ്‌സ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |