തിരുവനന്തപുരം: പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണുനീർ കോരൽ ചടങ്ങ് ഇന്നലെ വൈകിട്ട് 6.30ന് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടന്നു. മണ്ണുനീർ കോരി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിനെ ഏല്പിക്കുകയും തന്ത്രിയും പരികർമ്മിമാരും ചേർന്ന് മണ്ണിൽ നവധാന്യങ്ങൾ വിതറുകയും മുളയ്‌ക്കുന്ന ധാന്യങ്ങൾക്ക് നിത്യവും പൂജ നടത്തുകയുമാണ് ചെയ്യുക. 25 വരെ അടിയന്തരപൂജയും കലശാഭിശേകവും ഹോമവും നടക്കും. ഇന്ന് പ്രാസാദ ശുദ്ധിയും നാളെ ശുദ്ധി പഞ്ചകം,ധാര, ഹോമം എന്നിവയും നടക്കും. 25ന് തത്വഹോമം,തത്വകലശം എന്നിവയും നടക്കും.വൈകിട്ട് 6:30ന് 365 സ്വർണക്കുടങ്ങളിൽ ജലം നിറച്ച് ബ്രഹ്മകലശപൂജയും നടക്കും. 26ന് രാവിലെ 6.30ന് ഭഗവാന് ബ്രഹ്മകലശാഭിഷേകം. 8.30ന് ഉത്സവത്തിന്റെ കൊടിയേറ്റിനുള്ള താന്ത്രിക ചടങ്ങുകൾ പൂർത്തീകരിച്ചുകൊണ്ടുള്ള തിരുവിളക്കം ചടങ്ങും നടക്കും. 27ന് രാവിലെ 8:40 നും 9:20 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് നടക്കും.ചടങ്ങിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ഇൻചാർജ് എം.കെ.രമേശൻ, മാനേജർ ബി.ശ്രീകുമാർ,ശ്രീകാര്യക്കാർ തൊടി ശ്രീരാമൻ അനന്തരാമൻ,അസി.ശ്രീകാര്യക്കാർ ഗോപകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |