ബംഗളൂരു: പാർക്കിൽ സുഹൃത്തുമൊത്ത് നിൽക്കുകയായിരുന്ന പത്തൊമ്പതുകാരിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടു പോയി മാനഭംഗത്തിനിരയാക്കി. കഴിഞ്ഞ മാസം 25നായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ നാലു പേർ അറസ്റ്രിലായി. ഈജിപുരം സ്വദേശികളായ സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി 9.30യോടെ കോറമംഗല നാഷണൽ ഗെയിംസ് വില്ലേജ് പാർക്കിൽ ആൺസുഹൃത്തിനൊപ്പം ഇരിക്കുന്നതിനിടെ പ്രതികളിലൊരാൾ അടുത്തെത്തുകയും അസമയത്ത് അവിടെ ഇരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത് എതിർത്ത യുവതിയുമായി വാക്കുതർക്കമുണ്ടാവുകയും സുഹൃത്ത് അവിടെ നിന്ന് പോവുകയും ചെയ്തു. അല്പസമയം കഴിഞ്ഞ് മറ്റ് രണ്ടു പേരെ കൂട്ടിവന്ന പ്രതി യുവതി ഒറ്റയ്ക്കു നിൽക്കുന്നതു കണ്ട് വീണ്ടും ഭീഷണിപ്പെടുത്തി. ഇതിനിടെ മറ്റൊരു പ്രതി കാറുമായി എത്തുകയും യുവതിയെ വലിച്ചിഴച്ച് കൊണ്ടു പോയി ഓടുന്ന കാറിൽ നാലു പേരും മാനഭംഗപ്പെടുത്തുകയുമായിരുന്നു. അവശയായ യുവതിയെ പുലർച്ചെ 3.30ന് റോഡിൽ ഇറക്കിവിട്ട പ്രതികൾ സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിലെത്തി വിവരമറിയിച്ചതോടെ മാതാവും സുഹൃത്തുക്കളും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോറമംഗല പൊലീസ് സ്റ്രേഷനിൽ പരാതിപ്പെടുകയും ചെയ്തു. പരാതി ലഭിച്ചയുടനെ രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചെന്നും ഒമ്പത് മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ചെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നും ഡി.സി.പി സി.കെ. ബാബ പറഞ്ഞു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |