മണക്കാല : റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിന് പണം അനുവദിച്ച അടൂർ ഗോപാലകൃഷ്ണൻ റോഡിന്റെ പണികൾ കരാറുകാരന്റെ പിടിപ്പുകേട് മൂലം ഇഴഞ്ഞുനീങ്ങുന്നു. പരാതികൾ ഏറിയതോടെ കഴിഞ്ഞ 23ന് ടാറിംഗ് നടത്തുമെന്ന് പറഞ്ഞ അധികൃതരുടെ വാക്കുകളും പാഴ് വാക്കായി.
1.87 കോടി രൂപ ചെലവിട്ട് ബി.എം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കാനായിരുന്നു പദ്ധതി. രണ്ടു വർഷം മുമ്പാണ് റോഡിന്റെ പണി തുടങ്ങിയത്. ആദ്യപടിയായി നിലവിലുണ്ടായിരുന്ന റോഡ് പൊളിക്കുകയായിരുന്നു. ടാർ ഇളക്കിയ ശേഷം പാറപ്പൊടി നിരത്തിയിരിക്കുകയാണ് ഇപ്പോൾ.
പരിസരവാസികൾ ദുരിതത്തിൽ
റോഡ് നവീകരിക്കാത്തതിനാൽ പൊടിശല്യം കാരണം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്. കുട്ടികളടക്കം നിരവധിയാളുകൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. പൊടിശല്യം കാരണം പ്രദേശവാസിക്ക് ചായക്കട നിറുത്തേണ്ടി വന്ന അവസ്ഥവരെയുണ്ടായി. തൊട്ടടുത്തുള്ള അങ്കണവാടിയുടെയും എൽ.പി സ്കൂളിന്റെയും പ്രവർത്തനത്തിന് പൊടിശല്യം തടസമായിരുന്നു.
നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ അടുത്തയിടെ റോഡ് ഉപരോധിച്ചിരുന്നു.
അടൂർ ഗോപാലകൃഷ്ണൻ പഠിച്ച എൽ.പി സ്കൂളും റോഡിന് സമീപത്താണ്. റോഡിന്റെ ശോചനീയത അദ്ദേഹത്തോടുള്ള അവഗണന കൂടിയാണ്.
സി.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തംഗം
"റീബിൽഡ് കേരള പ്രൊജക്ട് ഡയറക്ടറുടെ സാന്നിദ്ധ്യത്തിലാണ് കോൺട്രാക്ടർ ഉടൻ റോഡ് ടാർ ചെയ്യുമെന്ന് അറിയിച്ചത്. ഈ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. തുടർനടപടികൾ റീബിൽഡ് പ്രൊജക്ട് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കും.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ
റോഡിന്റെ നീളം : 2.5 കിലോ മീറ്റർ,
ഏറത്ത് പഞ്ചായത്തിലെ ചിറ്റാണിമുക്കിനെയും
മണക്കാലയേയും ബന്ധിപ്പിച്ച്,
നിർമ്മാണച്ചെലവ് : 1.87 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |