കാസർകോട്: ചെർക്കളയിൽ വെടിക്കോപ്പുകളുടെ വിപുലമായ ശേഖരവുമായി എക്‌സൈസ് സംഘത്തിന്റെ വലയിൽ കുരുങ്ങിയത് കേരളത്തിലും കർണ്ണാടകയിലും വേരുകളുള്ള വമ്പൻ സ്രാവ്.
പൊവ്വൽ കെട്ടുങ്കല്ലിലെ മുഹമ്മദ് മുസ്തഫ (42) നാളുകളായി അനധികൃതമായി വെടിക്കോപ്പുകൾ കടത്തികൊണ്ടുവന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നേരത്തെ കർണ്ണാടക മദ്യം കടുത്തുന്ന സംഘത്തിലെ പ്രധാനി ആയിരുന്ന മുസ്തഫ ബോവിക്കാനത്തെ മദ്യക്കടത്തുകാരൻ ഹാഷിമിന്റെ വലംകൈ ആയിരുന്നു. ഹാഷിമിനെ എക്‌സൈസ് പിടികൂടി പൂട്ടിയതോടെ ഒറ്റപ്പെട്ടുപോയ മുസ്തഫ സ്‌ഫോടക വസ്തുക്കൾ കടത്തുന്ന ജോലിയിൽ ഏർപ്പെട്ടുവെന്നാണ് പറയുന്നത്.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജി ശങ്കറിന്റെയും തുടർന്ന് ആദൂർ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒഴിവായത് മുസ്തഫയുടെ വീട്ടിൽ ഉടൻ തന്നെ നടക്കുമായിരുന്ന വൻ ദുരന്തമാണ്. നേരിയ തീപ്പൊരി വീണാൽ ഒരു പ്രദേശമാകെ ചിതറി തെറിക്കാൻ സാദ്ധ്യതയുള്ള വെടിക്കോപ്പുകളാണ് ഇയാൾ വീട്ടിനുള്ളിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും ബന്ധുക്കളും താമസിക്കുന്ന വീട്ടിൽ ഹാളിലും കട്ടിലിന് അടിയിലും അടുക്കളയിലുമെല്ലാം പാക്കറ്റിൽ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു വെടിക്കോപ്പുകൾ. നേരിയ അശ്രദ്ധ മതി മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനും എല്ലാം ചുട്ടുചാമ്പലാകാനും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
വെടിമരുന്ന് ക്വാറികളിലേക്ക്
കർണ്ണാടകയിൽ നിന്നും അതിർത്തികളിലെ ഊടുവഴികളിലൂടെ അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന വെടിമരുന്നുകൾ കേരളകർണ്ണാടക അതിർത്തികളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ എത്തിച്ചു നൽകുകയാണ് ഇയാളെന്ന് പറയുന്നു. ലൈസൻസ് ഇല്ലാതെ അതിർത്തികളിൽ പ്രവർത്തിക്കുന്ന ക്വാറികളിലാണ് മുസ്തഫ വെടിമരുന്ന് വിൽക്കുന്നത്. ക്വാറി അധികൃതർ ചോദിക്കുന്ന പണം ഇയാൾക്ക് കൊടുക്കും.
പുതിയ കാറിലാണ് വെടിക്കോപ്പുകൾ ഇയാൾ കടത്തികൊണ്ടുവന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന മറ്റൊരു പുത്തൻ കാർ ഇയാളുടെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിട്ടുണ്ട്. കർണ്ണാടകത്തിലും ഇയാൾക്ക് കണ്ണികൾ ഉള്ളതിനാൽ എൻ.ഐ.എ അടക്കമുള്ള പ്രത്യേക അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ചാൽ കൂടുതൽ രഹസ്യവിവരങ്ങൾ പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |