കോഴിക്കോട്: വീടില്ലാത്തവരുടെ പുനരധിവാസ കേന്ദ്രം ഉദയം ഹോമിലെ രണ്ട് അന്തേവാസികൾ തമ്മിലെ തർക്കത്തിനൊടുവിൽ മദ്ധ്യവയസ്‌കന് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലാണ് സംഭവം.ബാബു എന്നയാളെയാണ് ഉദയം ഹോമിലെ മറ്റൊരു അന്തേവാസിയായ സാലുദ്ദീൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവം ഇങ്ങനെ. ഉദയം ഹോമിലെ അന്തേവാസികളായ ബാബുവും സാലുദ്ദീനും ഇവിടെവച്ച് തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ സാലുദ്ദീൻ ജോലിക്ക് പോകാനിറങ്ങി. പിന്നാലെ ബാബുവും പുറത്തിറങ്ങി. ഇടവഴിയിൽവച്ചും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതോടെ സാലുദ്ദീൻ ജോലിക്കായി കരുതിയിരുന്ന കൊടുവാളെടുത്ത് ബാബുവിനെ വെട്ടി. ആറോളം വെട്ടുകൾ ബാബുവിനേറ്റതായാണ് വിവരം. സംഭവം കണ്ടുനിന്നവർ ഇരുവരെയും പിടിച്ചുമാറ്റി. വൈകാതെ പൊലീസെത്തി സാലുദ്ദീനെ കസ്‌റ്റഡിയിലെടുത്തു. ബാബു ആശുപത്രിയിൽ ചികിത്സയിലാണ്. സാലുദ്ദീനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
മുൻപ് കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളി ഒപ്പം താമസിച്ചിരുന്നയാളുടെ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദിവസങ്ങൾക്കകം സമാനമായൊരു സംഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ (48) ആണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു രാധാകൃഷ്‌ണന്റെ മൃതദേഹം. ഒപ്പം താമസിച്ചിരുന്ന പ്രതി അർജുനെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |