ആലപ്പുഴ: മാവേലിക്കരയിൽ ആറ് വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സൂചന. കൊലയ്ക്കായി പ്രതി പ്രത്യേകം മഴു തയ്യാറാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുനർ വിവാഹം മുടങ്ങിയതിൽ പ്രതി നിരാശയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാൾ ആക്രമിച്ചിരുന്നു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.മഹേഷിന്റെ പുനർവിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നതാണ്. എന്നാൽ, പതിവായി വീട്ടിലെത്തി ശല്യം ചെയ്‌തതോടെ ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |