തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മാണം നടക്കുന്ന റോഡുകൾ ജൂൺ 15നകം പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. 10 റോഡുകളാണ് നിർമ്മാണത്തിലുള്ളതെന്നാണ് മന്ത്രി വി.ശിവൻകുട്ടി ഇന്നലെ ഉദ്യോഗസ്ഥതല യോഗത്തിനു ശേഷം പറഞ്ഞത്. മേയ് 31ന് പണികൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, വേനൽ മഴ ശക്തമായതിനാൽ ഇപ്പോൾ റോഡ് നിർമ്മാണം ഏറക്കുറെ തടസപ്പെട്ട നിലയിലാണ്. ഒരാഴ്ച കഴിഞ്ഞാൽ കാലവർഷമെത്തും.ഇതോടെ മഴ വീണ്ടും ശക്തമാകും.4 പ്രധാന റോഡുകളാണ് ഗതാഗതയോഗ്യമല്ലാത്ത തരത്തിലുള്ളത്. ജനറൽ ആശുപത്രി - വഞ്ചിയൂർ, വഴുതക്കാട്, എം.ജി.രാധാകൃഷ്ണൻ റോഡ്, ഓവർബ്രിഡ്‌ജ് - ഉപ്പിടാംമൂട് റോഡ് എന്നിവയാണവ. ഈ റോഡുകളിലൂടെ കാൽനട യാത്ര പോലും ദുഷ്‌കരമാണ്.
പാർശ്വഭിത്തി ഇടിഞ്ഞു
വഞ്ചിയൂരിൽ ആമയിഴഞ്ചാൻ തോടിന്റെ പാർശ്വഭിത്തിയും റോഡും മഴയിൽ ഇടിഞ്ഞുവീണു. വഞ്ചിയൂരിൽ നിന്ന് പാറ്റൂരിലേക്ക് പോകുന്ന അത്തിയാർ മഠം റോഡിന്റെ പകുതിയിലേറെ ഭാഗം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.ഇന്നലെ ഉച്ചയ്‌ക്ക് മൂന്നോടെയാണ് സംഭവം.മഴയിൽ കുത്തൊഴുക്ക് ഉണ്ടായതോടെ തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവസമയത്ത് അതുവഴി വാഹനങ്ങൾ ഒന്നും വരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.കഴിഞ്ഞ വർഷവും ഇതിന് സമീപത്ത് തോടിന്റെ ഭിത്തി സമാനരീതിയിൽ ഇടിഞ്ഞുവീണിരുന്നു.പാർശ്വ ഭിത്തി ഇല്ലാതായതോടെ തോട്ടിലെ വെള്ളം കരയിലേക്ക് കയറാനുള്ള സാദ്ധ്യതയുമേറി.വരുംദിവസങ്ങളിൽ മഴ കനത്താൽ പാർശ്വഭിത്തിയുടെ കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ.സംഭവത്തെ തുടർന്ന് ഇറിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |