തോപ്പുംപടി: മത്സ്യബന്ധന തൊഴിലാളികളെയും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരെയും വറുതിയിലാക്കുന്ന ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. 3600 ബോട്ടുകൾ കരയിൽ കയറും. അന്യ സംസ്ഥാന ബോട്ടുകൾ പലതും ഹാർബർ വിട്ട് സ്വദേശത്തേക്ക് പോയി.
ഹാർബറുകളിൽ ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായുള്ള മത്സ്യവില്പന തകർക്കുകയാണ്. ഇന്ന് ഹാർബർ അവധി ആയിരിക്കെ നാളെ കൂടി മീൻ വില്പന പൊടിപൊടിക്കും. മീനിന് വിലയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചെമ്മീൻ ഒരു പെട്ടിക്ക് 4000 രൂപ ഉണ്ടായിരുന്നത് 1400 രൂപയായി കുറഞ്ഞു.
അതേസമയം, സംസ്ഥാനസർക്കാരിന്റെ നടപടികളും മത്സ്യബന്ധന തൊഴിലാളികൾക്ക് തിരിച്ചടിയാണ്.
വർദ്ധിപ്പിച്ച ലൈസൻസ് ഫീസും രജിസ്ട്രേഷൻ ഫീസും കുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി വിളിച്ച യോഗത്തിൽ ക്ഷേമനിധി മാത്രമേ വിഷയമായുള്ളൂ.
കൊച്ചി ഹാർബറിന് കഷ്ടകാലം
കൊച്ചി ഹാർബർ നവീകരണത്തിനായി 167 കോടി അധികാരികൾ പാസാക്കിയെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. നിരോധനം കഴിഞ്ഞാലും ബോട്ടുകൾ കൊച്ചി ഹാർബറിനെ കൈവിടാൻ ഇത് ഇടയാക്കും. ഹാർബർ ഇല്ലാതാകുമെന്ന ഭീതിയിലാണ് തൊഴിലാളികൾ. 600 ഓളം ഗില്ലറ്റ് ബോട്ടുകളാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇവരും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഐസ് കമ്പനിക്കാരും പീലിംഗ് ഷെഡ് തൊഴിലാളികളും പ്രതിസന്ധിയിലാകും.
ഒരു ബോട്ട് കടലിൽ ഇറക്കുന്നതിന് ഉടമക്ക് 5 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ചിലവ്. 10-15 പേർ പോയി തിരികെ വരുമ്പോൾ പലപ്പോഴും നഷ്ടമാണ്. കടലിൽ സൂഷ്മ ജീവികൾ ഇല്ലാത്തതും ചൂട് കൂടിയതും മീനുകൾ കൂട്ടത്തോടെ ഇവിടം വിടുന്ന സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം തീരുമ്പോൾ ഈ മേഖല തന്നെ നിലനിൽക്കുന്ന കാര്യം സംശയമാണ്.
ജോസഫ് സേവ്യർ കളപ്പു രക്കൽ
ആൾ കേരള ബോട്ടുടമ
അസോസിയേഷൻ ഭാരവാഹി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |