@ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്: നഗരത്തിലെ കക്കൂസ് മാലിന്യം മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാന്റിൽ സംസ്കരിക്കുന്ന കോർപ്പറേഷൻ പദ്ധതിക്കെതിരെ ആക്ഷൻ കമ്മിറ്റി 14ന് മെഡി.കോളേജ് പരിസരത്ത് പ്രതിഷേധ സമരം നടത്തും.
മെഡിക്കൽ കോളേജ് റസിഡൻസ് അസോസിയേഷൻ, വിദ്യാർത്ഥികൾ, ജീവനക്കാർ, കോളേജ് യൂണിയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടത്തിൽ കളക്ടർ, മേയർ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പദ്ധതിക്കെതിരെ നിയമ നടപടിയടക്കം യോഗം ചർച്ച ചെയ്തു.
കോർപ്പറേഷൻ പദ്ധതിക്കെതിരെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും റസിഡൻസ് അസോസിയേഷനും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നതെന്നും പരിസരവാസികൾ ഇതുമൂലം പ്രയാസത്തിലാണെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി. പ്ലാന്റിന്റെ സമീപത്ത് ഓട്ടേറെ ജീവനക്കാർ താമസിക്കുന്നുണ്ട്. ഇതിനടുത്താണ് പാരാ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലും. കഴിഞ്ഞ ദിവസം പ്സാന്റിലടിഞ്ഞ ചെളി നീക്കം ചെയ്തതിലുണ്ടായ അപാകത മൂലം മഴ പെയ്തതോടെ മാലിന്യം ക്വാട്ടേഴ്സ് ഭാഗത്തേക്ക് ഒഴുകിയെത്തി. കക്കൂസ് മാലിന്യം കൊണ്ടുവരുന്നത് ആശുപത്രി ഒ.പി, അത്യാഹിത വിഭാഗം തുടങ്ങിയ പരിസരങ്ങളിലൂടെയാണ്. നേരത്തെ കക്കൂസ് മാലിന്യവുമായി മെഡിക്കൽ കോളേജ് മലിനജല സംസ്കരണ പ്ലാന്റിലേക്ക് വന്ന വാഹനം തടഞ്ഞിരുന്നു.
സ്ഥാപനങ്ങളോ വ്യക്തികളോ ആവശ്യപ്പെടുംപോലെ ശേഖരിക്കുന്ന മാലിന്യം മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാന്റിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതാണ് കോർപ്പറേഷന്റെ പദ്ധതി. കക്കൂസ് മാലിന്യ സംസ്കരണ നിയമ പ്രകാരം രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് മാലിന്യം ശേഖരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |