പാലാ : സാമൂഹ്യവിരുദ്ധർക്ക് സുരക്ഷിതമായ ഒരിടം. ലഹരികൈമാറ്റം, പരസ്യമദ്യപാനം എന്തും ഇവിടെ നടക്കും. പൊറുതി മുട്ടുന്നത് യാത്രക്കാരും. എന്നിട്ടും പൊലീസിന്റെ കണ്ണ് ഇവിടേക്കെത്തുന്നില്ല. ഇതാകട്ടെ ഇവർക്ക് തുണയായി. പാലായിലും, പരിസരപ്രദേശങ്ങളിലുമാണ് മദ്യപാനികളുടെ അഴിഞ്ഞാട്ടം രൂക്ഷമായിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. കുടിച്ച് കൂത്താടി അഴിഞ്ഞാട്ടമാണ്. ഫുട്പാത്തുകളിലും, കാത്തിരിപ്പുകേന്ദ്രങ്ങളിലും, ബസ് സ്റ്റാൻഡിലുമെല്ലാം ലക്കുകെട്ട് വീണുകിടക്കുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അനധികൃത മദ്യവില്പന കേന്ദ്രങ്ങളും സജീവമായി. ഇവിടെ നിന്ന് മദ്യപിച്ചശേഷം പുറത്തിറങ്ങി യാത്രക്കാരെ അസഭ്യം പറയുന്നതാണ് ചിലരുടെ രീതി. ചോദ്യം ചെയ്താൽ കൈയേറ്റം ചെയ്യും. പലരും എല്ലാം സഹിച്ച് ഒരക്ഷരംം മിണ്ടാതെ മുന്നോട്ടുപോകും. കട്ടക്കയം റോഡിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം, പൊളിഞ്ഞു കിടക്കുന്ന കെട്ടിടം എന്നിവ ഇവരുടെ താവളമാണ്.
പെട്ടിക്കടയിലും കിട്ടും കഞ്ചാവും കള്ളും
ടൗണിലെ പെട്ടിക്കടയിൽ പരസ്യ മദ്യപാനവും, കയ്യാങ്കളിയും പതിവാണ്. ഇവിടെ കഞ്ചാവ് വില്പനയടക്കമുണ്ടെന്നാണ് ആക്ഷേപം. വഴിയിലൂടെ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ കമന്റടിക്കുന്നതും പതിവാണ്. ഇത് സംബന്ധിച്ച് വ്യാപാരികൾ പാലാ പൊലീസിനെയും, എക്‌സൈസിനെയും അറിയിച്ചെങ്കിലും ശല്യത്തിന് കുറവൊന്നുമില്ല. പരാതി പറഞ്ഞ വ്യാപാരികളുടെ കട പെട്രോൾ ബോംബ് എറിഞ്ഞ് തകർക്കുമെന്ന ഭീഷണിയും കഴിഞ്ഞ ദിവസം മുഴക്കി.
''നഗരഹൃദയത്തിലെ പെട്ടിക്കടയിലെ അനധികൃത മദ്യപാനത്തിനും, കാട്ടിക്കൂട്ടുന്ന കോപ്രായത്തിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിരോധിക്കേണ്ട സാഹചര്യം ഉണ്ടാകും. ഇതിന് ഇടയുണ്ടാക്കരുത്.
-ടൗണിലെ വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |