ചാലക്കുടി: ചേരിപ്പോര് രൂക്ഷമായ നഗരസഭ ഭരണ സമിതിയെ ആധാരമാക്കി പോസ്റ്റർ യുദ്ധവും. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ പതിച്ച പോസ്റ്ററിൽ ചാലക്കുടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുക, കുറ്റവാളികളെ സംരക്ഷിക്കുന്ന നഗരസഭ ചെയർമാൻ നീതി പാലിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉള്ളടക്കം. നഗരസഭ കാര്യാലയത്തിന്റെ മുൻഭാഗത്ത് ബസ് ഷെൽട്ടർ, ഇറിഗേഷൻ ഓഫീസ് പരിസരം, അടിപ്പാത തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ. ഇതിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നിലവിലെ കൗൺസിലറും നഗരസഭ ചെയർമാനുമായിരുന്ന വി.ഒ.പൈലപ്പനെ ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരായ രണ്ടുപേർ ചേർന്ന് കയ്യേറ്റം ചെയ്തുവെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് പൈലപ്പന്റെ എതിർ ചേരിയിലെ ചെയർമാൻ എബി ജോർജിനെയും ഉൾപ്പെടുത്തി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സി.പി.എമ്മാണ് പോസ്റ്റർ പ്രചരണത്തിന്റെ പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോണി പുല്ലൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥർ പോസ്റ്ററുകളുടെ വീഡിയോയും ചിത്രങ്ങളും ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |