തൃശൂർ: ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയർന്ന മീൻവില താഴേക്കിറങ്ങി തുടങ്ങിയെങ്കിലും ഇഞ്ചിയും ചേനയും അടക്കമുള്ള പച്ചക്കറികളുടെ വില കാര്യമായി കുറഞ്ഞില്ല. ആഴ്ചകളായി നൂറ് കടന്ന ഇഞ്ചി വില കുറയാതെ തുടരുമ്പോൾ, മുരിങ്ങയും ഒപ്പമുണ്ട്. അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ സമൃദ്ധിയായി ലഭിച്ചതോടെ മീൻവില ഗണ്യമായി കുറഞ്ഞു.
അതേസമയം, ഇറച്ചിവിലയിൽ കാര്യമായ കുറവില്ല. അഞ്ച് ദിവസത്തിനിടെ കോഴിയിറച്ചി കിലോഗ്രാമിന് അഞ്ചുരൂപ കൂടി. പലവ്യഞ്ജനങ്ങളുടെ വിലയും കൂടി. പരിപ്പിന് കിലോഗ്രാമിന് 150 രൂപയിലേറെ വിലയുണ്ട്. അരിയുടെ വിലയും കുറഞ്ഞിട്ടില്ല. അരി 45-50 രൂപ വിലയുണ്ട്. ഭക്ഷ്യക്ഷാമം പറഞ്ഞ് അവശ്യ വസ്തുക്കൾ അനധികൃതമായി വൻകിടകമ്പനികൾ ശേഖരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിവരം. അരി ഉത്പാദിപ്പിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചിരുന്നു. പയറും സവാളയുമെല്ലാം പ്രാദേശികവിപണിയിൽ കുറഞ്ഞതോടെ വില ഉയർന്നു
.
മറുനാടൻ മീനിൽ ജാഗ്രത വേണം
തമിഴ്‌നാട്, കർണാടക, ഗോവ, ആന്ധ്രാപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള മീനിന്റെ വരവ് വർദ്ധിച്ചു. അയൽസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മീനുകൾ പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി രാസവസ്തുക്കൾ തളിക്കുന്നവയുമാണ്. ഈ മത്സ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വയറിളക്കം, ഛർദ്ദി എന്നിവയുണ്ടാക്കാം. ലോറികളിൽ കൊണ്ടുവരുന്നതിന് പുറമേ ഇപ്പോൾ ട്രെയിനിൽ പോലും അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്.
മഴയിൽ മുങ്ങി പച്ചക്കറി
നാട്ടിൻപുറങ്ങളിലെ പച്ചക്കറിക്കൃഷി കുറഞ്ഞതും മഴയിൽ കൃഷി നശിച്ചതുമാണ് ചില പച്ചക്കറി ഇനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായത്. മഴ കാരണം കൃഷി വിളവെടുക്കാനാകാതെയും വന്നു. ഓണക്കാലമാകുമ്പോഴേയ്ക്കും വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ ഉയർന്ന തക്കാളി അടക്കമുള്ളവയുടെ വില കുറഞ്ഞിട്ടുണ്ട്. സാധാരണയായി പച്ചക്കറികൾക്ക് ഓണക്കാലത്തുണ്ടാകുന്ന വിലക്കയറ്റം മൂന്നുമാസം മുന്നേയെത്തി.
മീൻവില കി.ഗ്രാമിന്
മത്തി: 180
കൊഴുവ:100
വറ്റ: 340
ചെമ്മീൻ 250
അയല:150
മഞ്ഞക്കോര:210
കേര: 160
പച്ചക്കറിയിൽ വിലയേറ്റ ട്രെൻഡ്
ഇഞ്ചി: 150
മുരിങ്ങ: 140
ചെങ്ങാലിക്കോടൻ: 85
ചേന: 85
ബീൻസ്: 60
ബീറ്റ്‌റൂട്ട്: 55
കാരറ്റ്: 55
കുമ്പളം: 50
കോളിഫ്‌ളവർ: 65
അമര: 60
ചെറുനാരങ്ങ: 80.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |