കോഴിക്കോട്: താമരശ്ശേരിയിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷദിനെ (33) ഇന്ന് രാത്രി 9. 30 ഓടെ വയനാട് വൈത്തിരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹർഷദിനെ കണ്ടെത്താൻ താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് 15 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാളെ കണ്ടെത്തിയത്.
അജ്ഞാതസംഘം താമസിച്ചിരുന്ന റിസോർട്ടിലെ റൂം ബോയ് ഇയാളെ വൈത്തിരിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് ഹർഷദ് വീട്ടിലേക്ക് അറിയിക്കുകയും കെ.എസ്.ആർ.ടി. സി ബസിൽ കയറി നാട്ടിലേക്ക് വരുന്നതിനിടെ അടിവാരത്തു നിന്ന് പൊലീസ് കണ്ടെത്തുകയുമായിരുന്നു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ഹർഷദ് പൊലീസിനോട് പറഞ്ഞു. തട്ടിക്കൊണ്ടു പോയവരെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ഹർഷദ് ഫോൺ വന്നെന്ന് പറഞ്ഞാണ് ശനിയാഴ്ച അർദ്ധരാത്രി കാറിൽ പുറത്തുപോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പിറ്റേദിവസം ഭാര്യ പൊലീസിൽ പരാതി നൽകി. അതിനിടെ ഹർഷദിന്റെ നമ്പറിൽ നിന്ന് ശനിയാഴ്ച രാത്രി പത്തുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് സഹോദരൻ നിഷാദിന് കോൾ വന്നിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കാൻ പത്തുലക്ഷം ആവശ്യപ്പെട്ടെന്നും ഹർഷദ് തന്നെയാണ് ആദ്യം വിളിച്ചറിയിച്ചത്. പിന്നാലെ മറ്റൊരാളും ഫോണിൽ സംസാരിച്ചു. ഹർഷദിന്റെ കാർ താമരശ്ശേരി അമ്പായത്തോടിന് സമീപത്തു നിന്ന് കണ്ടെത്തി. മുൻഭാഗത്തെ ചില്ല് തകർത്തിരുന്നു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഗൾഫിലെ സുഹൃത്ത് മറ്റൊരാൾക്കായി കൊടുത്തുവിട്ട പണം ഹർഷദ് കൈമാറിയില്ലെന്നും, ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദ് പറഞ്ഞു. മൊബൈൽ ഷോപ്പ് ഉടമയാണ് ഹർഷദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |