യു.എ.പി.എ കേസ് പ്രതിക്ക് ജാമ്യം
ന്യൂഡൽഹി : ജാമ്യമാണ് നിയമമെന്നും തടങ്കൽ അനിവാര്യ സാഹചര്യത്തിൽ മാത്രമേ പാടുള്ളുവെന്നും സുപ്രീംകോടതി ആവർത്തിച്ചു. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങൾക്കും ഈ തത്വം ബാധകമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബീഹാർ സന്ദർശനത്തിനിടെ കുഴപ്പങ്ങളുണ്ടാക്കാൻ പദ്ധതി തയ്യാറാക്കിയെന്ന യു.എ.പി.എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് നിരീക്ഷണം.
മുഖ്യപ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനത്തിനായി വീട് വാടകയ്‌ക്ക് കൊടുത്തുവെന്ന ആരോപണം നേരിടുന്ന 61കാരനായ മുൻ പൊലീസുകാരൻ ജലാലുദ്ദിൻ ഖാനാണ് ജാമ്യം. അർഹതയുള്ള കേസുകളിൽ പോലും കീഴ്ക്കോടതികൾ ജാമ്യം നിഷേധിക്കുന്നത് ഭരണഘടന പൗരന് ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കലാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിൽ പോലും നിയമം നോക്കി കേസ് പരിഗണിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്വമാണ്.മോദിയുടെ സന്ദർശനത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനു മുൻപു തന്നെ പ്രതികളെ പിടി കൂടിയെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. വീട്ടിൽ നിന്ന് നിർണായകരേഖകൾ കണ്ടെടുത്തുവെന്നും ആരോപിച്ചു. എൻ.ഐ.എ കേസ് ഏറ്റെടുത്ത് യു.എ.പി.എ ചുമത്തി. വീട് വാടകയ്‌ക്ക് കൊടുത്തു എന്നല്ലാതെ പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നാണ് ജലാലുദ്ദിൻ ഖാൻ വാദിച്ചത്. മദ്യനയക്കേസിൽ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കവേ, ജാമ്യമാണ് നിയമമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |