ഡ്രീം കേരള പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പ്രവാസികളുടെ ലോകപരിചയവും തൊഴിൽ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡ്രീം കേരള വെബ് പോർട്ടൽ ഉദ്ഘാടനം ഓൺലൈനിലൂടെ ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് പശ്ചാത്തലത്തിൽ ഇതുവരെ 3.6 ലക്ഷം പേരാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിയത്. 57ശതമാനം പേരും തൊഴിൽ നഷ്ടപ്പെട്ടവരാണ്. ഇവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഡ്രീം കേരളയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം പ്രാരംഭമായി നടന്നു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ഡ്രീം കേരള പദ്ധതി അവതരിപ്പിച്ചു.
വികസന സംബന്ധമായ ആശയങ്ങൾ പൊതുജനങ്ങൾക്ക് വെബ്പോർട്ടലിൽ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കപ്പെട്ടുന്നവ വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം നടപ്പാക്കും. തൊഴിൽദാതാക്കൾ, വിദഗ്ദ്ധ, അർദ്ധവിദഗ്ദ്ധ തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാം. ലോകകേരള സഭയിൽ ഉയർന്ന ആശയങ്ങൾ വെബ്സൈറ്റിൽ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യാം.
മടങ്ങിയെത്തിയ പ്രവാസികളെ തൊഴിൽ നേടാൻ സാഹായിക്കുക, തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക, നൂതന തൊഴിൽ അഭ്യസിപ്പിക്കുക എന്നിവയാണ് ഡ്രീം കേരളയുടെ ലക്ഷ്യം.
കിഫ്ബി, റിബിൽഡ് കേരള, കെ.എസ്.ഐ.ഡി.സി., കിൻഫ്ര, നോർക്ക തുടങ്ങിയവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിവരങ്ങൾക്കും രജിസ്ട്രേഷനും dreamkerala.norkaroots.org ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തുടങ്ങിയവർ സംബന്ധിച്ചു.