തൃശൂർ: കൊവിഡ് പൊസിറ്റീവായി ചികിത്സയിൽ കഴിയുന്ന യുവതി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുറ്റിച്ചിറ സ്വദേശിനിയായ യുവതിയാണ് പ്രസവിച്ചത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ്. രണ്ട് പേർക്ക് 1.6 കിലോ വീതവും ഒരാൾക്ക് 1.5 കിലോയും തൂക്കം ഉണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ മാസം 16 ന് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വേദനയുണ്ടാകുകയും തുടർന്ന് ഓപ്പറേഷൻ നടത്തി കുട്ടികളെ പുറത്തെടുക്കുകയുമായിരുന്നു. അമ്മയ്ക്ക് കൊവിഡ് മാറിയോയെന്ന് അറിയാനായി ഉടൻ പരിശോധന നടത്തും. കുട്ടികളെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
സംരംഭകത്വ വികസന പദ്ധതി :
20 വായ്പാ അനുമതി വിതരണം
തൃശൂർ : മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ആദ്യ 303 അനുമതിപത്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഓൺലൈനായി വിതരണം ചെയ്തു. ധനമന്ത്രി ഡോ. തോമസ് ഐസക് അദ്ധ്യക്ഷനായ പരിപാടി കേരള ഫിനാൻഷ്യൽ കോർപറേഷനാണ് സംഘടിപ്പിച്ചത്. തുടർന്ന് തൃശൂർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ അനുമതി പത്രം വിതരണം ചെയ്തു. സ്ത്രീ സംരംഭകയായ സീനയ്ക്ക് ഗാരോൺ പ്ലെ അരീന എന്ന യൂണിറ്റ് തുടങ്ങുവാനായി അമ്പതു ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് 20 വായ്പാ അനുമതികൾ സംരംഭകർക്ക് കൈമാറി. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്കും വിദേശത്തു നിന്നും മടങ്ങി വരുന്നവർക്കും കൈത്താങ്ങായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് മുഖ്യ മന്ത്രിയുടെയുടെ സംരംഭകത്വ വികസന പദ്ധതി. ഈ പദ്ധതിയിലൂടെ അടുത്ത അഞ്ചുവർഷം 5000 സംരംഭങ്ങൾക്ക് സബ്സിഡിയോടെ ധനസഹായം നൽകാനാകും. ഈ വർഷം ജൂലായ് 27ന് പ്രഖ്യാപിച്ച പദ്ധതിക്ക് തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ബാച്ചിൽ 100 സംരംഭങ്ങൾക്ക് അനുമതി നൽകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അപേക്ഷകളുടെ ആധിക്യം മൂലം ഇത് 300 ആയി ഉയർത്തുകയായിരുന്നു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ഈ പദ്ധതി നടപ്പിലാക്കിയ രീതി വളരെ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.