കൊച്ചി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി പരിഗണിച്ച സർക്കാരിനോട് ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ്തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവച്ചത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഓഡിറ്റ് പുനസ്ഥാപിക്കുവാനും, ഇപ്പോഴത്തെ നീക്കം അഴിമതി മൂടിവയ്ക്കാനാണെന്ന് ആരോപിച്ചുമാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അപ്പോൾ എന്ത് കൊണ്ടാണ് ഓഡിറ്റ് നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നതിനെ കുറിച്ച് സർക്കാർ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ആഭ്യന്തര പരിശോധനാ സംവിധാനമായ പെർഫോമൻസ് ഓഡിറ്റാണ് നിറുത്തിയത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾക്ക് പ്രാദേശിക സർക്കാരുകളുടെ അധികാരം ലഭ്യമാക്കിയതിന് പിന്നാലെ ,1997ലാണ് നായനാർ സർക്കാർ മൂന്ന് മാസത്തിലൊരിക്കൽ പെർഫോമൻസ് ഓഡിറ്റ് ഏർപ്പെടുത്തിയത്. പദ്ധതി നിർവ്വഹണം കാര്യക്ഷമവും സുതാര്യവുമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
അതേസമയം, അധിക ബാദ്ധ്യതയും ഓഡിറ്റുകളുടെ ബാഹുല്യവുമാണ് നിറുത്തലാക്കലിന് കാരണമായി ധനകാര്യ വകുപ്പ് പറയുന്നത്. അക്കൗണ്ടന്റ് ജനറലിന്റെയും ലോക്കൽ ഫണ്ട് വിഭാഗത്തിന്റെയും ഓഡിറ്റിംഗ് നടക്കുന്ന സാഹചര്യത്തിൽ , ഇതിന്റെ കൂടി ആവശ്യമില്ല. ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സ്ഥിതിക്ക് ,ഉദ്ദേശ്യ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടു. ഇനി സൂക്ഷ്മതലത്തിൽ പരിശോധന വേണ്ട. ഇതിലെ ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെ, സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാവുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമ പഞ്ചായത്തുകളിൽ ജൂനിയർ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പരിശോധന നടത്തുന്നത് കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും സെക്രട്ടേറിയറ്റിലെ അഡിഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിജിയണൽ പെർഫോമൻസ് ഓഡിറ്റാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർമാരുടെയും, മുനിസിപ്പാലിറ്റികളിൽ റിജിയണൽ ജോയിന്റ് ഡയറക്ടർമാരുടെയും നേതൃത്വത്തിലും. പെർഫോമൻസ് ഓഡിറ്റ് നിറുത്തുന്നതിൽ തദ്ദേശ ജനപ്രതിനിധികൾക്കും അഭിപ്രായ ഐക്യമില്ലെന്നാണ് ജീവനക്കാരുടെ പുനർവിന്യാസ സാദ്ധ്യത പഠിക്കാൻ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ അദ്ധ്യക്ഷയായി നിയോഗിക്കപ്പെട്ട സമിതിയുടെ നിഗമനം.