കൊച്ചി: പാരിസ്ഥിതിക ആഘാത അനുമതി ഇല്ലാതെയും ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ നടത്താതെയും 45 മീറ്റർ വീതിയിൽ ദേശീയപാത വികസന പദ്ധതി നടപ്പാക്കുന്ന സർക്കാർ നടപടിക്കെതിരായ ഹർജി ദേശീയ ഹരിത ട്രിബ്യൂണൽ ഫയലിൽ സ്വീകരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട വിദഗ്ദ്ധ സംഘത്തെ നിയമിച്ച് കോഴിക്കോട് രാമനാട്ടുകര മുതൽ ഇടപ്പള്ളി വരെ പദ്ധതിപ്രദേശം പരിശോധിക്കണം. ഹർജിയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ സംബന്ധിച്ച് അടുത്ത ജനുവരി 7ന് മുമ്പായി റിപ്പോർട്ട് ചെയ്യാനും ഉത്തരവിൽ പറയുന്നു.
100 കിലോമീറ്റർ ദൈർഘ്യമുള്ളതോ 40 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുപ്പ് ആവശ്യമായതോ ആയ ദേശീയപാത വീതികൂട്ടൽ പദ്ധതികൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി, പരിസ്ഥിതി സാമൂഹിക ആഘാതപഠനം, പൊതു തെളിവെടുപ്പ് എന്നിവ നിർബന്ധമാണെന്ന് 2013 ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകളൊന്നും പാലിക്കാതെ നിർബന്ധപൂർവം ഭൂമിയേറ്റെടുക്കൽ നടപടികൾ അടിച്ചേല്പിക്കുന്നതിനെതിരെ മലപ്പുറം സ്വദേശി മുഹമ്മദ് ജിഷാർ, എറണാകുളം സ്വദേശി കെ.എസ്.സക്കരിയ, തൃശൂർ സ്വദേശിനി ബീന എന്നിവർ അഡ്വ. ഹരീഷ് വാസുദേവൻ മുഖാന്തരം സമർപ്പിച്ച ഹർജിയിലാണ് ട്രിബ്യൂണലിന്റെ ഇടക്കാലവിധി.