പാലക്കാട്: സുതാര്യത ഉറപ്പുവരുത്തുന്നതിനും പണത്തിന്റെ സ്വാധീനം ഒഴിവാക്കുന്നതിനും പ്രചാരണ ചെലവുകൾക്ക് പരിധി നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ, മുനിസിപ്പൽ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് യഥാക്രമം 25,000, 75,000, 1,50,000, 75,000 എന്നിങ്ങനെയാണ് പരമാവധി ചെലവ് പരിധി.
ചെലവിന്റെ സ്വഭാവം, ചെലവ് ചെയ്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽവിലാസവും, വൗച്ചർ നമ്പർ, തുടങ്ങിയ വിശദ വിവരം തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച ഫോറം എൻ30ൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും നിരീക്ഷകൻ ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം. ഫലപ്രഖ്യാപന ശേഷം പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ ബ്ലോക്ക് സെക്രട്ടറിക്കും ബ്ലോക്ക് സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ജില്ലാ കലക്ടർക്കും കണക്ക് നിശ്ചിത ഫോറത്തിൽ സമർപ്പിക്കണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് തുടങ്ങിയവയുടെ പകർപ്പും വേണം. ഒറിജിനൽ സ്ഥാനാർത്ഥികൾ സൂക്ഷിക്കണം.
പരിധിയിൽ കവിഞ്ഞ് ചെലവഴിക്കുന്ന സ്ഥാനാർത്ഥികളെയും നിശ്ചിത സമയ പരിധിയിൽ കണക്ക് സമർപ്പിക്കാത്തവരെയും അയോഗ്യരാക്കും.
നിരീക്ഷകരെ നിയമിച്ചു
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ ചെലവഴിക്കുന്ന തുക സംബന്ധിച്ച കണക്ക് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ചെലവ് നിരീക്ഷകരെ നിയമിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
നിരീക്ഷകരുടെ പേര്, ഫോൺ, മേഖല അടിസ്ഥാനത്തിൽ: 1.എസ്.മുരളി-9495520619(പട്ടാമ്പി, ഷൊർണൂർ). 2.ബി.ഗോപകുമാർ-8547137737(ഒറ്റപ്പാലം, മണ്ണാർക്കാട്). 3.മുഹമ്മദ് നിസാർ-8281925468(പാലക്കാട്). 4.സുദർശനൻ-9447479328(ചിറ്റൂർ, കൊല്ലങ്കോട്). 5.മദൻകുമാർ-9744012399(ആലത്തൂർ, മലമ്പുഴ).