തിരുവനന്തപുരം: പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തനിക്കെതിരെയുള്ളത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും, തെറ്റ് ചെയ്തിട്ടില്ലെന്നും, അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സ്പീക്കർക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാൽ സ്വപ്നയെ പറ്റി അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ട് സൗഹൃദപരമായിട്ടാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനിക്കേണ്ട കാര്യമില്ല.'-സ്പീക്കർ പറഞ്ഞു.വിയോജിപ്പുകൾക്ക് അവസരം ഒരുക്കലാണ് ജനാധിപത്യത്തിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം സ്പീക്കർ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് അംഗം എം ഉമ്മർ നൽകിയ പ്രമേയ നോട്ടീസ് ഇന്ന് രാവിലെ പത്തിന് നിയമസഭ ചർച്ച ചെയ്യും. രണ്ട് മണിക്കൂർ സമയമാണ് ചർച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ചർച്ച നടക്കുന്ന വേളയിൽ സ്പീക്കർ ഡയസിന് വെളിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിൽ ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കർ ആകും ചർച്ചാവേളയിൽ സഭ നിയന്ത്രിക്കുക. 2005 ന് ശേഷം ഇതാദ്യമായാണ് ഒരു സ്പീക്കർക്കെതിരായ പ്രമേയം സഭ ചർച്ച ചെയ്യുന്നത്.
.