തിരുവനന്തപുരം : ശബരിമല നിയമനിർമ്മാണം യു.ഡി.എഫിന്റെ പ്രകടനപത്രികയിലും ഉണ്ടാകുമെന്ന് വ്യക്തമാക്കി കെ..പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമനിർമ്മാണം സാദ്ധ്യമല്ലെന്ന വാദം തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല നിയമനിർമ്മാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല ആചാരസംരക്ഷണം ഉറപ്പാക്കുന്ന കരട് നിയമം യുഡിഎഫ് പുറത്തുവിട്ടിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരടാണ് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ടത്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കും. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരി. അവസാന വാക്ക് തന്ത്രിയടേതാണ്. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫിന്റെ കരട് നിയമത്തിൽ പറയുന്നു.
എന്നാൽ ശബരിമല വിഷയത്തിൽ സംസ്ഥാനത്തിന് നിയമനിർമാണം സാദ്ധ്യമല്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞത്. യു.ഡി.എഫ് കള്ളബില്ലുണ്ടാക്കി നാട്ടുകാരെ പറ്റിക്കുകയാണ്. കോടതി എടുക്കേണ്ട തീരുമാനം എങ്ങനെ സർക്കാർ എടുക്കുമെന്നും വിജയരാഘവൻ ചോദിച്ചിരുന്നു..