കൊല്ലം: മുൻ എം.എൽ.എയും എസ്.സി-എസ്.ടി കോർപ്പറേഷൻ ചെയർമാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കൊട്ടാരക്കര താമരക്കുടി രാഖിയിൽ ബി. രാഘവൻ (69) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെ നാലേമുക്കാലോടെയായിരുന്നു അന്ത്യം.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് രാഘവനെയും കുടുംബാംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയ കടുത്ത് ഗുരുതരാവസ്ഥയിലായതോടെ രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് മുക്തനായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്നികളുടെയും പ്രവർത്തനശേഷിനഷ്ടമായതോടെ സ്ഥിതി സങ്കീർണമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ് (ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയിച്ചത്. 1991ൽ വീണ്ടും നിയമസഭയിലെത്തി. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടെങ്കിലും 2006ൽ 48,023 വോട്ടിന്റെ ഭൂരിപക്ഷം നേടി നിയമസഭയിലെത്തി. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രേണുക. മക്കൾ: രാകേഷ് ആർ. രാഘവൻ, രാഖി ആർ.രാഘവൻ.