കോഴഞ്ചേരി: കഴിഞ്ഞ കൊയ്ത്തുകാലത്തിന്റെ അവസാനം മഴ ശമിക്കാതെ വിളകളിൽ വെള്ളം കയറിയെങ്കിലും കർഷകർക്ക് സംതൃപ്തിയായിരുന്നു. ചെറിയ നഷ്ടങ്ങളൊക്കെ സഹിച്ച് വീണ്ടും വിത്തെറിയാൻ അവർ നിലമൊരുക്കുകയാണ്. പുതിയ വിതയ്ക്ക് ജില്ലയിലെ പാടശേഖര സമിതികൾ ഉണർന്നു. കൃഷി വകുപ്പിന്റെ സഹായം കിട്ടുന്നതിനാൽ ചേറുനിലങ്ങൾക്ക് ജീവന്റെ തുടിപ്പുണ്ട്.
ജില്ലയിൽ ആദ്യം വിത്തിറക്കുന്ന പാടശേഖരങ്ങളിൽ ഒന്നാണ് കോഴഞ്ചേരി, മല്ലപ്പുഴശേരി പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന നിലമ എന്ന വിരിപ്പുനിലം. കഴിഞ്ഞ വിളവെടുപ്പിൽ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിച്ചു. അറുപതോളം ഏക്കറിൽ ഉമ വിത്താണ് കൃഷി ചെയ്തത്. 25 കർഷകർ അടങ്ങുന്ന പാടശേഖര സമിതിയാണ് നല്ല നെല്ല് വിളയിച്ചത്. സപ്ളൈക്കോ കിലോയ്ക്ക് 28 രൂപയ്ക്കാണ് നെല്ലെടുത്തത്. കൊയ്ത്തിന്റെ അവസാന ദിവസങ്ങളിൽ പെയ്ത നിലയ്ക്കാത്ത മഴയിൽ കതിര് മുങ്ങി ചീഞ്ഞു പോയി. അത് കർഷകരെ വലിയ തോതിൽ ബാധിച്ചില്ല.
പുതിയ കൃഷിയിറക്കാൻ നിലം ഒരുക്കുന്ന തിരക്കിലാണ് കർഷകർ. നിലമ പാടത്ത് മൂന്നും നാലും ട്രാക്ടറുകൾ ഇറക്കിയാണ് ജോലികൾ പുരോഗമിക്കുന്നത്. പന്നിവേലിച്ചിറയിൽ നിന്ന് വെള്ളം പാടത്തേക്ക് ഒഴുക്കാൻ ചീപ്പും റാമ്പും നിർമിച്ചു തുടങ്ങി.
ഒരു വർഷം ഒരു കൃഷി എന്നതായിരുന്നു ഇവിടുത്തെ രീതി. ഇനി ഇരിപ്പൂ കൃഷി നടത്താനുള്ള തീരുമാനത്തിലാണ് പാടശേഖര സമിതി.
പന്നിവേലിച്ചിറയുടെ ആഴം കൂട്ടണം
കോഴഞ്ചേരി, ആറൻമുള മേഖലയിൽ പാടശേഖരങ്ങളിലേക്ക് വെളളം എത്തിക്കുന്ന പ്രധാന ജലസംഭരണിയായ പന്നിവേലിച്ചിറയുടെ ആഴം കൂട്ടണമെന്ന കർഷകരുടെ ആവശ്യം ഇതുവരെ നടപ്പായില്ല. ചിറ പോള നിറഞ്ഞ് കിടക്കുകയാണ്. ഏതാണ്ട് ഇരുപത് വർഷത്തോളമായി ഇതാണ് സ്ഥിതി. ചിറയുടെ ആഴം കൂട്ടണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ അടക്കമുള്ള ജനപ്രതിധികൾക്ക് കർഷകർ നിവേദനം നൽകിയിരുന്നതാണ്. 161 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന ചിറ ഇപ്പോൾ 60 ഏക്കേറാളമേയുള്ളൂ. കയ്യേറ്റം കാരണമാണ് ചിറ ചുരുങ്ങിപ്പോയത്.
നെൽക്കൃഷി : 60 ഏക്കർ,
പാടശേഖര സമിതിയിൽ 25 കർഷകർ
''ഇരിപ്പൂ കൃഷി നടത്താൻ കർഷകർ തയ്യാറാണ്. ആവശ്യമായ വെള്ളം ലഭ്യമാക്കാൻ പന്നിവേലിച്ചിറയിലെ പോള നീക്കി ആഴം കൂട്ടണം.
സാമുവൽ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |