പാലക്കാട്: വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കിയതിനെ തുടർന്ന് പാലക്കാട് നഗരസഭാ പരിധിയിൽ ഇതുവരെ അപേക്ഷ നൽകിയത് 17 പേർ. വീട്ടിൽ വളർത്തുന്ന ഓമനമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയുള്ള കോടതി ഉത്തരവിനു പിന്നാലെയാണ് ഇത്രയും പേർ അപേക്ഷ നൽകിയത്. പുതുതായി അപേക്ഷിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ്, ടാഗ്, ബെൽറ്റ് എന്നിവ ഉൾപ്പെടെ 450 രൂപയാണ് ഫീസ്. ലൈസൻസ് പുതുക്കുന്നവർക്ക് 250 രൂപയും. എല്ലാ നഗരസഭ, പഞ്ചായത്ത്, കോർപറേഷനുകളിലും വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശം നൽകിയിരുന്നു. മൃഗങ്ങളെ വളർത്തുന്നവർ അതത് തദ്ദേശ സ്ഥാപനങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.
മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് രണ്ടുമാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നായ, പൂച്ച, കന്നുകാലി ഉൾപ്പെടെ വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും ലൈസൻസ് എടുക്കണമെന്നുണ്ടെങ്കിലും നായകൾ ഒഴികെ മറ്റു മൃഗങ്ങൾക്കുള്ള ഫോമുകൾ തയ്യാറായിട്ടില്ലെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. പുതിയ മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനുള്ളിൽ ലൈസൻസ് നേടണമെന്നാണ് നിയമം. ലൈസൻസ്, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഇല്ലാതെ മൃഗങ്ങളെ വീട്ടിൽ വളർത്താൻ പാടില്ല.
പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തശേഷമാണ് നായക്കൾക്ക് അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് നൽകുക. 1998 കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം 5 പ്രകാരം ലൈസൻസ് ഇല്ലാതെയോ, ലൈസൻസ് ഉണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ അലഞ്ഞുതിരിയാൻ അനുവദിച്ചുകൊണ്ട് നായയെ വളർത്തുന്ന ഏതൊരാൾക്കും 250 രൂപ പിഴ ചുമത്താനും കുറ്റകൃത്യം തുടർന്നാൽ ഓരോ ദിവസവും 50 രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |