ലൈസൻസിനൊപ്പം ടാഗും ബെൽറ്റും
കോഴിക്കോട്: ഓമനിച്ചു വളർത്തുന്ന നായയ്ക്കും പൂച്ചയ്ക്കുമുൾപ്പെടെയുള്ള ലെെസൻസിനായി ഇനി ഏറെ കാത്തിരിക്കേണ്ടതില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ കോർപ്പറേഷൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും.
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയുള്ള കോടതി ഉത്തരവിനു പിന്നാലെ നിരവധി പേരാണ് ലെെസൻസിനായി കാത്തിരിക്കുന്നത്. ഫീസ് നിർണയത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നീണ്ടതോടെ ലെെസൻസിന് കോർപ്പറേഷൻ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ഫിനാൻസ് കമ്മിറ്റി ലെെസൻസ് ഫീസ് നിരക്കിന് അംഗീകാരം നൽകിക്കഴിഞ്ഞു. 28 ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ഇത് അവതരിപ്പിക്കും. കൗൺസിലിന്റെ അംഗീകാരം കൂടിയാവുന്നതോടെ അപേക്ഷകൾ സമർപ്പിക്കാം.
രജിസ്‌ട്രേഷന്റെ ഭാഗമായി ടാഗ്, ബെൽറ്റും നൽകും. ലൈസൻസ് പുതുക്കുമ്പോഴും നിശ്ചിത ഫീസ് അടച്ചിരിക്കണം. പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തശേഷമായിരിക്കും നായ്‌ക്കൾക്കും പൂച്ചകൾക്കും അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നു ലൈസൻസ് നൽകുക.
മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആറു മാസത്തിനുള്ളിൽ ലെെസൻസ് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. പുതുതായി മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുത്തിരിക്കണം.
അലഞ്ഞുതിരിഞ്ഞാൽ
ഉടമയ്ക്ക് പിഴശിക്ഷ
വളർത്തുമൃഗങ്ങൾ വീട് വിട്ട് പുറത്ത് അലഞ്ഞുതിരിയാനിടയായാൽ ഉടമയ്ക്ക് പിഴശിക്ഷ ഉറപ്പ്. കേരള പഞ്ചായത്ത് രാജ് ആക്ടിലെ (1998) ചട്ടം 5 പ്രകാരം ലൈസൻസ് ഇല്ലാതെയോ, ലൈസൻസ് ഉണ്ടെങ്കിൽ തന്നെ അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ നായയെയും മറ്റും അലഞ്ഞുതിരിയാൻ വിട്ടാൽ ഉടമയ്ക്കെതിരെ 250 രൂപ പിഴ ചുമത്താം. കുറ്റകൃത്യം തുടരുന്നപക്ഷം ഓരോ ദിവസത്തേക്കും 50 രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
''ലൈസൻസോ പ്രതിരോധ കുത്തിവയ്പ്പോ എടുക്കാതെ മൃഗങ്ങളെ വീട്ടിൽ വളർത്താൻ പാടില്ല.
ഡോ.ശ്രീഷ്‌മ,
മെന്നു വെറ്ററിനറി സർജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |