ആലപ്പുഴ: ഇടയ്ക്കിടെ ഡ്രൈവറെത്തി സ്റ്റാർട്ട് ചെയ്യാറുള്ളതൊഴിച്ചാൽ, രണ്ട് വർഷമായി അനങ്ങാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങൾ ഓട്ടം പുനരാരംഭിക്കാനൊരുങ്ങുന്നു. ഇൻഷ്വറൻസ് പുതുക്കലും ഫിറ്റ്നസ് സർട്ടിഫിക്കറ്റുൾപ്പെടെ നേടിയെടുക്കുന്നതും ഒരു മാസത്തിനുള്ളിൽ നടത്തേണ്ടതുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ അടുത്ത മാസം 20നകം സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധന നടത്തി പുറത്തിറക്കുക അപ്രായോഗികമാണെന്ന് ഡ്രൈവർമാർ പറയുന്നു.
എല്ലാ സ്കൂൾ വാഹനങ്ങളും കൃത്യമായ പരിശോധന പൂർത്തിയാക്കാതെ നിരത്തിലിറക്കാൻ സാധിക്കില്ല. വർക്ക്ഷോപ്പുകളിൽ എത്തിച്ചോ, ജീവനക്കാരെ സ്കൂളിൽ എത്തിച്ചോ അറ്റകുറ്റപ്പണികൾ നടത്തണം. ബ്രേക്ക് ഫ്യുവൽ, ഗിയർ ബോക്സ്, എൻജിൻ തകരാർ, ടയറുകളുടെ അവസ്ഥ തുടങ്ങി അടിമുടി പരിശോധിക്കണം. സ്ഥിരമായി ഓടാതെ കിടന്നതിനാൽ ഭൂരിഭാഗം വാഹനങ്ങളിലും തുരുമ്പ് വില്ലനായിട്ടുണ്ടാവും.
ശമ്പളമില്ലാത്ത നാളുകൾ
2020 മാർച്ച് 11നാണ് സ്കൂൾ വാഹനങ്ങൾ അവസാനമായി ഓടിയത്. ജില്ലയിൽ സർക്കാർ,എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി നൂറുകണക്കിന് ഡ്രൈവർമാരുണ്ട്. ഭൂരിഭാഗവും 50 വയസ് പിന്നിട്ടവരാണ്. പ്രവൃത്തി ദിനങ്ങളിൽ നാല് ട്രിപ്പ് ലഭിച്ചിരുന്നതിനാൽ പലരും മറ്റ് ജോലികൾ നോക്കിയിരുന്നില്ല. ഓട്ടം നിലച്ചെങ്കിലും കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ നിരവധി മാനേജ്മെന്റ് സ്ഥാപനങ്ങൾ ഡ്രൈവർമാർക്ക് ശമ്പളം നൽകിയിരുന്നു. പിന്നീടത് വെട്ടിക്കുറച്ചു. നിലവിൽ വിരലിൽ എണ്ണാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് പേരിനെങ്കിലും തുക നൽകുന്നത്.
ഡ്രൈവർമാരുടെ മാസവേതനം
95 ശതമാനം സ്കൂളുകളിലും : ₹7000 - 8500
സാമ്പത്തിക ശേഷിയുള്ള മാനേജ്മെന്റ് സ്കൂളുകളിൽ : ₹20,000
സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ഡ്രൈവർമാരിൽ പലരും മറ്റ് തൊഴിലുകൾ തേടിപ്പോയിരുന്നു. വീണ്ടും സ്കൂൾ തുറക്കുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. പല സ്കൂളുകളിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്
-ഷിബു, സ്കൂൾ ബസ് ഡ്രൈവർ, മാവേലിക്കര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |